പത്തനംതിട്ട : എ പത്മകുമാറിന് ഒടുവിൽ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കി സിപിഎം. ആകാംക്ഷയോടെ എല്ലാവരും കാത്തിരുന്നത് പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കും എന്നാണ്. എന്നാൽ കടുത്ത നടപടിയിലേക്ക് കടക്കാതെ സസ്പെൻഷനിൽ മാത്രമാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്. ഒരു കൊല്ലത്തിൽ കവിയാത്ത കാലാവധിയിൽ സസ്പെൻഷൻ നൽകാനാണ് തീരുമാനം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് എ പത്മകുമാറിനെതിരായ നടപടി എടുത്തത്. ആത്മകഥയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് പത്മകുമാർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു പറയുമെന്ന് അടുത്ത സുഹൃത്തുക്കൾക്ക് പത്മകുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിൽ ആക്കുന്ന വെളിപ്പെടുത്തലുകൾ പത്മകുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ സിപിഎം അതും കൂടി പരിഗണിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ഇതോടെയാണ് നടപടി സസ്പെൻഷനിൽ മാത്രം ഒതുങ്ങി നിൽക്കുന്നത്. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി ഇപ്പോഴും തുടരുന്നു. അല്പസമയത്തിനകം നേതാക്കൾ നടപടിയെ കുറിച്ച് ഔദ്യോഗികമായി അറിയിക്കും.
