കോട്ടയം: വൈക്കത്ത് തലയാഴം സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.
കർഷകനായ ചെല്ലപ്പൻ സിപിഐയെയും പ്രാദേശിക നേതാക്കളെയും വിമർശിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചിരുന്നു.
തന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സിപിഐ നേതാക്കൾ വഞ്ചിക്കുകയാണെന്നും പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വീഡിയോയിൽ ആരോപിക്കുന്നു. കൃഷി മന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്നും ചെല്ലപ്പൻ വീഡിയോയിൽ പറയുന്നുണ്ട്. ‘സിപിഐയുടെ ഈ കൊടും വഞ്ചന നിങ്ങൾ തിരിച്ചറിയണം’ എന്ന് അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.
സംഭവത്തെത്തുടർന്ന് സ്ഥലത്ത് ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജൈവ കർഷകനായ ചെല്ലപ്പൻ പക്ഷാഘാതം പിടിപെട്ട് വീൽചെയറിൽ ഇരുന്നാണ് കൃഷി കാര്യങ്ങൾ നോക്കിയിരുന്നത്. 1996 മുതലുള്ള രാഷ്ട്രീയ പകപോക്കലുകളെക്കുറിച്ചും നേതാക്കളുടെ കമ്മീഷൻ ഇടപാടുകളെക്കുറിച്ചും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

