ഡൽഹി : പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്ത രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ രാത്രി 9.30 യോടെയാണ് വിട്ടയച്ചത്. സമരം തുടരാൻ കോൺഗ്രസിന്റെ തീരുമാനം. പാർലമെൻ്റിനകത്തും പുറത്തും പ്രതിഷേധിക്കും. പോലീസുകാർ പ്രതിഷേധക്കാരെ അടിച്ചമർത്തി എന്ന് നേതാക്കൾ ആരോപിച്ചു. മുതിർന്ന നേതാക്കളെ അടക്കം വലിച്ചിഴച്ചു. രാഹുൽ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചു. രാഹുൽ ഗാന്ധിക്ക് പരിക്കും പറ്റി. പ്രിയങ്ക ഗാന്ധിയുടെ വസ്ത്രം വലിച്ചു കീറിയെന്നും ആരോപണം.
കേന്ദ്രസർക്കാരിനെതിരേ അതിരൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധി. സർക്കാർ ഭയന്നിരിക്കുകയാണെന്നും തങ്ങൾക്ക് അവരെ ഭയമില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അവർ ഭീരുക്കളാണ്. അവർ ഭയന്നിരിക്കുകയാണ്. ഞങ്ങൾ അവരെ ഭയക്കുന്നില്ല. അവർ ഞങ്ങളെയാണ് ഭയക്കുന്നത്’, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രിയങ്ക പ്രതികരിച്ചു.
‘രാജ്യത്തിന്റെ ഭാവിയായ കുട്ടികളെ കേൾക്കുന്നതിൽ എന്താണ് പ്രശ്‌നമെന്ന് പോലീസ് കസ്റ്റഡിയിൽനിന്ന് വിട്ടയച്ചതിന് പിന്നാലെ പ്രിയങ്ക ആരാഞ്ഞു. അവരുടേത് കളങ്കമില്ലാത്ത ആവശ്യമാണ്. അവരുടെ പ്രതിനിധികൾ എന്ന നിലയ്ക്ക് അവരുടെ ശബ്ദത്തെ ശക്തിപ്പെടുത്തേണ്ടതും അത് ഉന്നയിക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കുക എന്നത് മൗലികാവകാശമാണ്. ആവശ്യമുള്ളിടത്ത് ഞങ്ങൾ ശബ്ദം ഉയർത്തുക തന്നെ ചെയ്യും, പ്രിയങ്ക പറഞ്ഞു.
മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു. ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം, പ്രതിഷേധക്കാർക്ക് എതിരായ കേസുകൾ പിൻവലിക്കണം, നീറ്റ് ചോർച്ചയിൽ വിശദമായ ചർച്ച വേണം എന്നീ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

