ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കായംകുളം സ്വദേശി യു. ഷൈജുവിനെ നിയമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഷൈജുവിന് ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും അടുത്ത ബന്ധമുണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതി. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടി നിയമനത്തിനെതിരെ അവർ കെ.പി.സി.സി അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്.
നിയമനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സി.പി.എമ്മും രംഗത്ത് എത്തി. വി.ഡി. സതീശൻ മുൻകൈയെടുത്ത് ഉണ്ടാക്കിയ കോൺഗ്രസ്- ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പുധാരണയുടെ ഭാഗമാണ് ഈ നിയമനമെന്ന് സി.പി.എം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. വർഗീയ ശക്തികളുമായി ചേർന്ന് കൂട്ടുകച്ചവടം നടത്തുന്നവരാണ് നാട് ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം യു. പ്രതിഭയും ഈ നിയമനത്തിനെതിരെ പരസ്യമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.
പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിതനാകാൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകന് എന്ത് യോഗ്യതയെന്ന് മനസ്സിലാകുന്നില്ലെന്ന് കായംകുളം മുൻ എംഎൽഎ യു പ്രതിഭ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് യു ഷൈജു. നേതൃത്വത്തെ ഓർത്ത് ലജ്ജ തോന്നുന്നു എന്നും പ്രതിഭ പ്രതികരിച്ചു. പ്രവർത്തകർ പരിഗണിക്കപെടാത്തത്തിൽ സങ്കടമെന്ന് പരിഹസിക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തെ യു ഷൈജുവിന്‍റെ അന്നൗൺസ്‌മെന്‍റ് വീഡിയോ പങ്കുവച്ചാണ് പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ്.
അതേസമയം, ഷൈജുവിനെ അനുകൂലിക്കുന്നവർ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു. ഷൈജു പഠനകാലത്ത് കെ.എസ്.യു. പ്രവർത്തകനായിരുന്നുവെന്നാണ് അവരുടെ വാദം. മീഡിയാ വൺ ചാനലിലെ മാധ്യമപ്രവർത്തകനായിരുന്നു യു ഷൈജു .

