‘ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത’ കെഎസ്ഇബി

insight kerala

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയില്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെ വൈകിട്ട് 6നും രാത്രി 12നുമിടയില്‍ പരിമിതമായ തോതില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭിക്കുന്നതിനു ഡീപ് കരാറുകള്‍ക്കായി നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണത്തിലേക്കു കടക്കുന്നത്.

സാഹചര്യം വിലയിരുത്തുന്നതിനു വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പവര്‍ സെക്രട്ടറിയും കെഎസ്ഇബി ചെയര്‍മാനുമായ ഡോ.എം.ജി.രാജമാണിക്യം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തിരുന്നു. ദൈനംദിന കരാറുകളിലൂടെ ലഭ്യമാകുന്ന പരമാവധി വൈദ്യുതി വാങ്ങിയെത്തിക്കണമെന്ന് വൈദ്യുതി മന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈദ്യുതി ലഭ്യതക്കുറവ് നിയന്ത്രണാതീതമാകുന്നപക്ഷം അവശ്യം വേണ്ട വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് കെഎസ്ഇബിക്ക് യോഗം അനുമതി നല്‍കി.

മണ്‍സൂണ്‍ മഴ വേണ്ടത്ര ശക്തി പ്രാപിക്കാത്തതിനാല്‍ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർധനയുണ്ടായിട്ടുണ്ട്. ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളില്‍നിന്നുള്ള 1701 മെഗാവാട്ടും ദീര്‍ഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂർണതോതില്‍ ലഭിക്കുമ്പോഴും ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂണ്‍ 16 മുതല്‍ 30 വരെ നിലവിലുണ്ട്. പവര്‍ എക്‌സ്‌ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും ഈ സവിശേഷസാഹചര്യത്തില്‍ 5 ശതമാനം ആയി ചുരുങ്ങി. ഇക്കാരണങ്ങളാല്‍ ജൂണ്‍ 16ന് രാത്രി 9 നും 12നുമിടയില്‍ സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ നേരിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article