മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡനകേസിൽ ട്വിസ്റ്റ്. പരാതിക്കാരിയായ യുവതി കോടതിയിൽ മൊഴി മാറ്റിനൽകി. എൽദോസ് പീഡിപ്പിച്ചിട്ടില്ല എന്നാണ് മൊഴി മാറ്റി നൽകിയിരിക്കുന്നത്. നെയ്യാറ്റിൻകര കോടതിയിലാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2 വർഷം മുമ്പാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങളാണ് എല്‍ദോസിനെതിരെ ചുമത്തിയിരുന്നത്. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലുംവെച്ച് ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കോവളത്തുവെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു. ഇതിന്റെ പേരിലാണ് വധശ്രമക്കുറ്റം ചുമത്തിയത്. യുവതിയുമായി എൽദോസിന് അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ ആദ്യം യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീര്‍പ്പിനു ശ്രമിക്കുകയും ചെയ്ത കോവളം സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേസ് കോവളം പോലീസില്‍നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നല്‍കിയ മൊഴിയിലും പീഡനാരോപണത്തില്‍ യുവതി ഉറച്ച് നിന്നതോടെയാണ് ബലാത്സംഗക്കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

