കൊച്ചി : സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജയിലുകളെക്കാൾ മോശം സാഹചര്യമെന്നും കോടതി വിമർശിച്ചു.
രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്തെയും തൃശ്ശൂരിലെയും മാനസികാരോഗ്യ കേന്ദ്രങ്ങൾ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സന്ദർശിച്ചിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ വിമർശനം.
ആശുപത്രികളുടെ മോശം സാഹചര്യത്തിന് ജീവനക്കാരെയോ ഡോക്ടർമാരെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഭരണകൂടം തന്നെയാണ് ഇക്കാര്യത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്തേണ്ടത് എന്നും കോടതി ചൂണ്ടിക്കാട്ടി.സാമ്പത്തിക പ്രതിസന്ധിയുടെ കാര്യം പറഞ്ഞ് സർക്കാരിന് മാറിനിൽക്കാൻ കഴിയില്ല. നാലാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ എന്ത് ചെയ്തുവെന്ന് ഹൈക്കോടതിയെ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

