വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയും ഉണ്ടാവുമെന്ന് ശക്തമായ സൂചന. ഉപാധികളുടെ അടിസ്ഥാനത്തിൽ അനുനയത്തിന് വഴി തെളിയുകയാണ്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി ചർച്ച നടത്തി. വി.ഡി. സതീശൻ വീട്ടിലെത്തി അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നു. കാര്യങ്ങൾ പാർട്ടി തീരുമാനിക്കും എന്നായിരുന്നു സതീശന്റെ പ്രതികരണം. ഒരു ഉപാധിയും മുന്നോട്ടുവെച്ചിട്ടിലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു
ആഭ്യന്തരവകുപ്പ് കിട്ടണം എന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഒഴിവു വരുന്ന കെപിസിസി അധ്യക്ഷപദം ജോസഫ് വാഴക്കന് നൽകണം. രമേശ് പക്ഷത്തെ എംഎൽഎമാർക്ക് മന്ത്രിസഭയിൽ അവസരം. ഇതൊക്കെയാണ് രമേശ് ചെന്നിത്തല ക്യാമ്പ് ചർച്ച ചെയ്യുന്നത്. നിർണ്ണായക നീക്കങ്ങൾ ആണ് രമേശ് ചെന്നിത്തലയുടെ ക്യാമ്പ് നടത്തുന്നത്. തൻ്റെ ദൂതൻമാർ ആയ ജോസഫ് വാഴക്കൻ , അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല എന്നിവർ വഴിയാണ് ചെന്നിത്തല ഉപാധികൾ മുന്നോട്ടുവയ്ക്കുന്നത്. ഇപ്പോഴും അദ്ദേഹത്തിൻറെ വഴുതക്കാടുള്ള വസതിയിൽ നേതാക്കൾ വന്നുകൊണ്ടിരിക്കുകയാണ്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രമേശ് ചെന്നിത്തലയുമായി ഇന്നോ നാളെയോ ചർച്ച നടത്തും. കോൺഗ്രസ് മന്ത്രിമാർ ആരൊക്കെ എന്നതിൽ ചർച്ച നാളെയും തുടരും. തിങ്കളാഴ്ച ഫുൾ ക്യാബിനറ്റ് സത്യപ്രതിജ്ഞ ചെയ്യുമോ എന്നതാണ് ആകാംക്ഷ.

