കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർവ്വകലാശാലയ്ക്ക് ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റി 2022ൽ മല്ലികാ സാരാഭായിയെ നിയമിച്ചതിലൂടെ
പ്രതിവർഷം 50 ലക്ഷം രൂപയുടെ അധിക ചെലവാണ് സർവ്വകലാ ശാലയ്ക്ക് വഹിക്കേണ്ടി വന്നിരിക്കുന്നത്. ജീവനക്കാർക്ക് കൃത്യമായി ശമ്പളം പോലും നൽകാൻ സാധിക്കാതിരിക്കുമ്പോഴാണ് ഈ അധിക ഭാരം കൂടി സർവകലാശാലയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത്.
മല്ലിക സാരാഭായിയുടെ ചാൻസലറായുള്ള നിയമനത്തെ തുടർന്ന് പ്രോട്ടോകാൾ നിബന്ധന മൂലം സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് സർവ്വകലാശാലയുടെ പ്രൊ ചാൻസലർ പദവിയിൽ തുടരാനായില്ല.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ഗവർണറെ മാറ്റി മല്ലിക സാരഭായിയെ സർക്കാർ നിയമിക്കുകയായിരുന്നു. ഗവർണർ ചാൻസിലറായി തുടർന്നപ്പോൾ ഒരു അധിക സാമ്പത്തികബാധ്യതയും സർവ്വകലാശാലയ്ക്ക് ഉണ്ടായിരുന്നില്ല. മല്ലിക സാരാഭായിയുടെ മഹാരാഷ്ട്രയിൽ നിന്ന് വിമാനത്തിൽ എക്സിക്യൂട്ടീവ് ക്ലാസ്സിൽ വരുന്നതിനുള്ള ചെലവുകളും താമസസൗകര്യങ്ങളും ശമ്പളത്തിന് പുറമെ സർവ്വകലാശാലയ്ക്ക് അധികമായി വഹിക്കേണ്ടതായി വന്നു.
കൽപ്പിത സർവ്വകലാശാലയുടെ ചാൻസലറെ നിയമിക്കുവാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്. അതുകൊണ്ട് മല്ലിക സാരഭായിയെ ചാൻസലർ പദവിയിൽ നിന്ന് അടിയന്തരമായി മാറ്റി ചാൻസിലറായി മുഖ്യമന്ത്രിയെയും, പ്രോ ചാൻസലറായി സാംസ്കാരിക വകുപ്പ് മന്ത്രിയെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

