കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അവസാനവട്ട ചർച്ചകൾ ഇന്ന് നടക്കും. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിലാണ് പ്രധാന ചർച്ച. കെ.സി, വി.ഡി, ആർ.സി പക്ഷങ്ങളുടെ അവകാശവാദങ്ങളും ഡൽഹി ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ ഉന്നയിച്ച വിഷയങ്ങളും എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോർട്ടും വിശദമായി ചർച്ച ചെയ്യും. ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചേക്കും. ഇതിനെല്ലാം ശേഷം ഉച്ചയോടെ തീരുമാനം പ്രഖ്യാപിക്കും. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കി.
കേരളത്തില്‍ നിന്നെത്തിയ നേതാക്കളുടെ അഭിപ്രായം ഇന്നലെ ഹൈക്കമാന്‍ഡ് കേട്ടു. പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം കണക്കിലെടുക്കണം എന്നാണ് കൂടുതല്‍ നേതാക്കളും അഭിപ്രായപ്പെട്ടത്. സമൂഹമാധ്യമങ്ങളല്ലല്ലോ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കേണ്ടത് എന്നു കൂടി പറഞ്ഞു തലമുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ഗാന്ധിയെ കണ്ട നേതാക്കളില്‍ ഭൂരിപക്ഷവും പറഞ്ഞത് പാര്‍ട്ടിയുടെ പരമ്പരാഗത രീതി പിന്തുടരണം അഥവാ നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം മാനിക്കണം എന്ന നിലപാട്.
കേരളത്തില്‍ കണ്ട നിരത്തിലെ പ്രതിഷേധങ്ങള്‍ ചില തല്പരകക്ഷികള് സൃഷ്ടിച്ചവയാണ്. കെ.സി. വേണുഗോപാലിനെതിരെ ഹീനമായ വ്യക്തിഹത്യയ്ക്ക് കളമൊരുക്കിയതും ഇവര്‍ തന്നെ. ഇത്തരംപ്രവണതകള്‍ വച്ചുപൊറുപ്പിക്കരുത്. എന്നാല്‍ സംസ്ഥാനത്ത് കാണുന്ന പ്രതിഷേധങ്ങള്‍ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു കെ.മുരളീധരന്റെ പക്ഷം .ഇത് അവഗണിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും എന്നിങ്ങനെയായിരുന്നു നിലപാടുകള്‍.
ജനവികാരം അവഗണിക്കരുത് എന്ന് ഇന്നലെ പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. വൈകിയെത്തിയ വി.എം സുധീരനും ഫോണിലൂടെ മുല്ലപ്പള്ളി രാമചന്ദ്രനും നിലപാട് വ്യക്തമാക്കി. ഇനിയുള്ളത് മല്ലികാര്‍ജുന്‍ ഖര്‍ഗെയും എ.കെ ആന്റണിയുമായി രാഹുല്‍ഗാന്ധി നടത്തുന്ന ചര്‍ച്ചകളാണ്. പിടിവലി ശക്തമായതിനാല്‍ പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാന്‍ പറ്റുന്ന തീരുമാനമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.

