കോഴിക്കോട്: തവനൂര്‍, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ. മൂന്നിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആരോപണം പ്രിയങ്ക ഗാന്ധി ഉന്നയിച്ചു. മുഖ്യമന്ത്രി ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.കേരളത്തിലെ കുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നറിയാം. മുഖ്യമന്ത്രി ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. അഴിമതിയുള്ള പാർട്ടിയാണ് ബിജെപിയും സിപിഎമ്മുമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി.കെ കാസിമിന്‍റെ പ്രചാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി
എംപിയെന്ന നിലയിൽ നന്നായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും തിരുവമ്പാടിയിൽ ഏറ്റവും വലിയ പ്രശ്നം വന്യമൃഗശല്ല്യമാണെന്നും ഓരോ വർഷവും മനുഷ്യർ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി തിരുവമ്പാടിയിലെ കണ്‍വെൻഷനിൽ പറഞ്ഞു. സങ്കീർണ്ണമായ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാവുന്നില്ല. ഈ വിഷയത്തിൽ പെട്ടന്നുള്ള പരിഹാരം സാധ്യമല്ല. പ്രശ്ന പരിഹാരത്തിന് എല്ലാ വകുപ്പുകളുടെയും ആശയവിനിമയം വേണം. സർക്കാർ സഹകരിക്കാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. ഇവിടെ പ്രശ്നം വഷളായി കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തിയിൽ അഴിമതിയുടെ നിഴലുണ്ട്. കരാറുകൾ എങ്ങനെ കൊടുക്കുന്നു എന്നറിയാം.
തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി വിഎസ് ജോയിക്ക് വേണ്ടിയുള്ള കണ്‍വെൻഷനിലും പ്രിയങ്ക ഗാന്ധി പങ്കെടുത്തു. കേരളത്തിൽ ജനങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നും എടപ്പാളിൽ നടന്ന കണ്‍വെൻഷനിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രശ്നങ്ങളിൽ കൂടെ നിൽക്കാത്ത എംഎൽഎ ആണ് തവനൂരിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടോൾ എല്ലാം തനിക്ക് ഉണ്ടായത് നിരാശയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദ്യാഭ്യാസം ഉണ്ടായിട്ടും കേരളത്തിൽ ജോലി ഇല്ലാത്തതിനാൽ മറ്റു സാധ്യതകൾ തേടേണ്ടി വരുകയാണ്. കേന്ദ്രം ഭരിക്കുന്നവരും, സംസ്ഥാനം ഭരിക്കുന്നവരും ജനങ്ങളുടെ കൂടെ നിൽക്കുന്നില്ല. ഇരു സർക്കാരുകളും പ്രശ്നങ്ങളോട് മുഖം തിരിച്ച് നിൽക്കുകയാണ്. പലസ്തീനിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല.
അമേരിക്കയുമായി ഇടപാട് നടത്തി നമ്മുടെ നാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. എപ്സ്റ്റീൻ ഫയൽസ് പോലുള്ള ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രധാനമന്ത്രി പലതും ചെയ്യുകയാണ്. മുഖ്യമന്ത്രി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുകയാണ്. വിട്ടുവീഴ്ചയുടെ രാഷ്ട്രീയമാണ് നില നിൽക്കുന്നത്. ശബരിമലയിൽ വലിയ മോഷണം ഉണ്ടായി. ഇതിൽ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല

