തിരുവനന്തപുരം :മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി 23 ന് പരിഗണിക്കും. ആൻ്റോ അഗസ്റ്റിനെതിരെ സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ ആൻ്റോയെ വിശദമായി ചോദ്യം ചെയ്യും.
ഇന്നലെ, ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. നേരത്തെ, ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. അളവിൽ കവിഞ്ഞ 67 ലിറ്റർ മദ്യ ശേഖരമാണ് ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ആന്റോ അഗസ്റ്റിന്റേത് അല്ല വീട് എന്നായിരുന്നു പ്രതിഭാഗം വാദം. കേസിന്റെ ഭാഗമായി നേരത്തെ മറ്റൊരാൾക്ക് അറ്റാച്ച് ചെയ്ത് നൽകിയിട്ടുണ്ട് എന്ന് വാദിച്ചെങ്കിലും 2025 ഇൽ ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ച രേഖകൾ ഉൾപ്പടെ പ്രോസിക്യൂഷൻ ഹാജരാക്കി. ഇത്രയധികം മദ്യ ശേഖരം എന്തിന്? ആർക്കുവേണ്ടി വീട്ടിൽ സൂക്ഷിച്ചു? ഇതിന്റെ സോഴ്‌സ് എന്താണ്? എന്ന് ഉൾപ്പെടെ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
