വയനാട് : അളവിൽ കവിഞ്ഞ മദ്യം വീട്ടിൽ സൂക്ഷിച്ച് കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനുമായി വീട്ടിൽ തെളിവെടുപ്പ് തുടരുന്നു. വയനാട് വാഴവറ്റയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. വീടിൻറെ ഉടമസ്ഥത സംബന്ധിച്ച് കോടതിയിൽ വലിയ വാദങ്ങൾ നടന്നിരുന്നു. നിലവിൽ എക്സൈസിന്റെ കസ്റ്റഡിയിലാണ് ആന്റോ . നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയത്.
വാഴ വറ്റയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം ഏതു മാര്‍ഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എക്‌സൈ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെ നിര്‍മിച്ചു എന്നും കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മദ്യത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്‌സൈസ് ആവശ്യം സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
നാല് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് എക്‌സൈസ് നല്‍കിയിരുന്നതെങ്കിലും തെളിവെടുപ്പിനായി 24 മണിക്കൂര്‍ കോടതി അനുവദിക്കുകയായിരുന്നു.

