ഏറെ വിവാദങ്ങൾക്ക് വഴിവച്ച കൊട്ടിഘോഷിച്ച സിൽവർലൈൻ പദ്ധതി
പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോൾ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവിട്ടത് 75 കോടിയിലേറെ രൂപ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് 1221 ഹെക്ടര്‍ ഏറ്റെടുക്കാനുള്ള നടപടികളാണ് നടന്നിരുന്നത്. സാമൂഹികാഘാത പഠനത്തിനായി മഞ്ഞക്കുറ്റികള്‍ നാട്ടിയതും അതിൻ്റെ പേരിൽ നടന്ന പ്രക്ഷോഭങ്ങൾ കലാപങ്ങളായി വരെ മാറി. അതിൻ്റെ പേരിൽ ഇപ്പോഴും നിലനില്‍ക്കുന്നത് അന്‍പതിലേറെ കേസുകളാണ്. സാമൂഹികാഘാത പഠനത്തിനായി സംസ്ഥാനത്ത് 6737 മഞ്ഞക്കുറ്റികളാണ് സ്ഥാപിച്ചത്. ഏറ്റവും കൂടുതല്‍ മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചത് കാസര്‍കോട്ടാണ്.
80 ലക്ഷം രൂപ ചെലവിട്ട സാമൂഹികാഘാത പഠനം ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നു പാതിയില്‍ ഉപേക്ഷിക്കേണ്ടിവരികയായിരുന്നു. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസുണ്ട്. ചെങ്ങന്നൂരില്‍ സിന്ധു എന്ന സ്ത്രീ ജയില്‍വാസം അനുഭവിച്ചു. ബാക്കിയുള്ളവര്‍ക്കെതിരെയുള്ള കേസുകള്‍ 2000 രൂപ വരെ പിഴയീടാക്കിയാണ് അവസാനിപ്പിച്ചത്. ഇനിയും വിവിധ ജില്ലകളില്‍ കേസുകള്‍ ബാക്കിയാണ്
പിണറായി സർക്കാരിന് അഭിമാന പ്രശ്നമായിരുന്നു സിൽവർ ലൈൻ പദ്ധതി. പ്രതിഷേധം ഉയരും തോറും പിടിവാശിയും കൂടി. കെ റെയിൽ നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ സർക്കാരിൻ്റെ ബലത്തിലായിരുന്നു പൊലീസ് സമരക്കാരെ നേരിട്ടത്. ഡിപിആറിന് അനുമതി കിട്ടാതിരുന്നിട്ടും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വിവിധ പഠനങ്ങള്‍ക്കായി വീണ്ടും പണം ചെലവിട്ടുകൊണ്ടിരുന്നു.
ഒടുവില്‍ പരിസ്ഥിതി വിഷയങ്ങളില്‍ വ്യക്തത വരാതെ മുന്നോട്ടുള്ള അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര റയില്‍വേ മന്ത്രി 2022 മാര്‍ച്ചില്‍ പ്രഖ്യാപിച്ചത് സര്‍ക്കാരിനു തിരിച്ചടിയാകുകയായിന്നു .
അതേസമയം പ്രതിഷേധങ്ങൾക്കിട പദ്ധതി നടപ്പാക്കാൻ ആകില്ല എന്നും പ്രായോഗികമല്ല എന്നും ഇടത് സർക്കാരിന് അറിയാമായിരുന്നു. എന്നാൽ പ്രചാരണ സമയത്ത് ഒന്നും പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്താൻ സിപിഎം തയ്യാറായിരുന്നില്ല.

