എം മാധവദാസ്
ഓരോ തിരഞ്ഞെടുപ്പിലും നിരവധിപേരുടെ ചോര ഒഴുകുന്ന നാടാണ് ബംഗാള്‍. പക്ഷേ ഇത്തവണ ഇലക്ഷനുശേഷമാണ് ബംഗാളില്‍ രക്തപ്പുഴയൊഴുകുന്നത്. മമത ബാനര്‍ജിയില്‍നിന്ന് ബിജെപി അധികാരം പിടിച്ചതോടെ ബംഗാളിന്റെ പല ഭാഗത്തും അക്രമമാണ്. മമതയാവട്ടെ, മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്നുമാണ് പറയുന്നത്. അതിനിടെയാണ്, പശ്ചിമ ബംഗാളിലെ പ്രതിപക്ഷനേതാവും, നിയുക്ത മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയുടെ പി എ ചന്ദ്രനാഥ് രഥിനെ വെടിവെച്ച് കൊന്നത്. വെറും 50 സെക്കന്‍ഡുകള്‍കൊണ്ട് നടന്ന ഈ കൊലപാതകം ഞെട്ടിക്കുന്നതാണ്. ഇതിനുപിന്നില്‍ വിദേശശക്തികളുടെ ബന്ധവും സംശയിക്കയാണ്.
50 സെക്കന്‍ഡുകൊണ്ട് കൊല
മെയ് 6-ന് രാത്രി പത്തു മണിയോടെ കൊല്‍ക്കത്തയ്ക്ക് സമീപമുള്ള മധ്യംഗ്രാമിലാണ് സംഭവം നടന്നത്. ചന്ദ്രനാഥ് രഥ് സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ കാറിനെ വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച മറ്റൊരു വാഹനം തടയുകയും, തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ഏകദേശം പത്തു റൗണ്ടോളം വെടിയുതിര്‍ത്തതായും മൂന്ന് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ തറച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൃദയത്തിലും വയറിലും വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
ചന്ദ്രനാഥ് രഥിനെ വധിക്കാന്‍ ഓസ്ട്രിയന്‍ നിര്‍മ്മിതമായ ഗ്ലോക്ക് പിസ്റ്റള്‍ ആണ് ഉപയോഗിച്ചതെന്ന് പോലീസ് സംശയിക്കുന്നു. സാധാരണ കുറ്റവാളികള്‍ ഉപയോഗിക്കാത്ത ഇത്തരം അത്യാധുനിക വിദേശ തോക്കുകള്‍ ഉപയോഗിച്ചത് കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണെന്ന സംശയത്തിന് ബലം നല്‍കുന്നു.കൊലപാതകം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആസൂത്രിതമായി നടപ്പിലാക്കിയതാണ്. ഏകദേശം 55 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് അക്രമികള്‍ കൃത്യം നിര്‍വ്വഹിച്ചതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രനാഥ് രഥ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സുവേന്ദു അധികാരിയുടെ വിശ്വസ്ത സഹായിയായിരുന്നു.ഈ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നും കൃത്യമായ പ്ലാനിംഗിലൂടെയാണ് നടത്തിയതെന്നും സുവേന്ദു അധികാരി ആരോപിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്്.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ അക്രമങ്ങളില്‍ ഇതുവരെ കുറഞ്ഞത് അഞ്ചു പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ് 4-ന് ഫലം പുറത്തുവന്നതിന് പിന്നാലെ വിവിധ ജില്ലകളില്‍ ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തങ്ങളുടെ രണ്ട് പ്രവര്‍ത്തകര്‍ വീതം കൊല്ലപ്പെട്ടതായി അവകാശപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്ത, ഹൗറ, ബെല്‍ഗാട്ട, അസന്‍സോള്‍, കൂച്ച് ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ അക്രമങ്ങളും ഓഫീസുകള്‍ തകര്‍ക്കലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ അക്രമങ്ങള്‍ക്കും കൊലകള്‍ക്കും പിന്നില്‍ വിദേശശക്തികള്‍ ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്.
‘ബംഗാള്‍ കേന്ദ്രീകരിച്ച് പുതിയ രാഷ്ട്രം’
സുവേന്ദു അധികാരിയുടെ പി.എ ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തില്‍ വിദേശക്തികളുടെ പങ്കിനെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ നിലവില്‍ പരിശോധിച്ചു വരികയാണ്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ജമാഅത്തെ ഇസ്ലാമിപോലുള്ള ശക്തികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നും പരിശോധനകള്‍ നടക്കേണ്ടതുണ്ട്.
പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന വാദം അഥവാ ‘ഗ്രേറ്റര്‍ ബംഗ്ലാദേശ്’ എന്ന ആശയം ചില തീവ്രവാദ ഗ്രൂപ്പുകള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകാറുണ്ട്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സല്‍ത്തനത്ത്-ഇ-ബംഗ്ല’ എന്ന സംഘടന പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും മ്യാന്‍മറിലെ ചില ഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു ‘ഗ്രേറ്റര്‍ ബംഗ്ലാദേശ്’ രൂപീകരിക്കണമെന്ന വിഘടനവാദ അജണ്ട ഉയര്‍ത്തുന്നുണ്ട്. 2025-ല്‍ ധാക്ക യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ബംഗ്ലാദേശിന്റെ ഭാഗമായി കാണിക്കുന്ന ഭൂപടം പ്രദര്‍ശിപ്പിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത് ചരിത്രപരമായ ബംഗാള്‍ സുല്‍ത്താനേറ്റിനെ സൂചിപ്പിക്കുന്നതാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സംഘാടകര്‍ അന്ന് വിശദീകരിച്ചിരുന്നു. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് പശ്ചിമ ബംഗാളിലെ ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഇത് അതിര്‍ത്തി സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നുഴഞ്ഞുകയറ്റത്തിലൂടെ ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്തി ഈ വിഘടനവാദത്തിന് അടിത്തറയൊരുക്കാന്‍ ശ്രമിക്കുന്നതായും ആരോപണങ്ങളുണ്ട്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഈ വിഷയം സജീവമാണ്. സംസ്ഥാന സര്‍ക്കാര്‍ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് ‘ഗ്രേറ്റര്‍ ബംഗ്ലാദേശ്’ എന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി നേതാക്കള്‍ പലപ്പോഴും ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ഇത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള വെറും പ്രചാരണം മാത്രമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാദം.ഇത്തരം വിഘടനവാദ ആശയങ്ങള്‍ ബംഗ്ലാദേശിലെ ചില കോണുകളില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ബംഗ്ലാദേശ് സര്‍ക്കാര്‍ ഔദ്യോഗികമായി ഇത്തരം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നില്ല. പക്ഷേ മാറിയ സാഹചര്യത്തില്‍ തീവ്രവാദത്തിന് വളക്കുറുള്ള മണ്ണായി ബംഗ്ലാദേശ് മാറിതാണ് ആശങ്ക ഉയര്‍ത്തുന്നത്.

