തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ നടുക്കം രേഖപ്പെടുത്തി നാട്ടുകാരന്‍റെ പ്രതികരണം. അവസ്ഥ വളരെ മോശമാണെന്നും വെടിക്കെട്ട് പുരയുടെ അകത്ത് പത്തുമുപ്പത് പേരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചകലെയാണ് തന്‍റെ വീടെന്നും ഭയങ്കര ശബ്ദമാണ് കേട്ടത്, ഓടിയെത്തിയപ്പോള്‍ ആകെ പുകയും ശബ്ദവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വന്നപ്പോളും സ്ഫോടന ശബ്ദങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒന്നും കാണാൻ പറ്റില്ല. രണ്ടുപേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അത്ര പ്രായമൊന്നും ഇല്ലാത്ത ആളുകളാണ്’ അദ്ദേഹം പറഞ്ഞു. തന്‍റെ കൂട്ടുകാരന്‍ സതീശനും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിട്ടു. ‘കരാറുകാരന്‍ സതീശന്‍ എന്‍റെ സുഹൃത്താണ്. അവനും അകത്തുണ്ടോ എന്ന് സംശയമുണ്ട്. അവനോട് ഈ പരിപാടി നിര്‍ത്താന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. തിരിച്ചറിയാത്ത രീതിയിലാണ് ആളുകളെ കൊണ്ടുപോകുന്നത്’– അദ്ദേഹം നെഞ്ചുപൊട്ടി പറയുന്നു.
അതേസമയം, സ്ഫോടനത്തില്‍ 5 പേര്‍ പൊള്ളലേറ്റു മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. വൈകീട്ട് 3.30ന് ശേഷമാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണകേന്ദ്രമാണിത്. അപകടസ്ഥലത്ത് ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലാണ്. തിരുവമ്പാടി വിഭാഗത്തിന്‍റെ സാമ്പിൾ പുരയിലാണ് സ്ഫോടനമുണ്ടായക്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്.
തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടാകുന്നതിനാൽ ഫയർ ഫോഴ്സിന് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും നൂറ്റിയെട്ട് ആംബുലൻസുകൾ ഉൾപ്പെടെ സ്ഥലത്തെത്തിക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

