നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ, വിളിച്ചത് സിം ബോക്സ് ഉപയോഗിച്ച്

insight kerala

കണ്ണൂർ∙ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരാണ് നോയിഡയിൽ നിന്ന് സൈബർ പൊലീസിന്റെ പിടിയിലായത്. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണു പിടിയിലായത്

കോളജിലെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി. നിതിൻ രാജ് ലോൺ ആപ്പ് വഴി പണം വായ്പയെടുക്കുകയും തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന അധ്യാപികയുടെ ഫോൺ നമ്പരിലേക്ക് നിരന്തരം കോളുകളും മെസേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്ക് ചെയ്തിരുന്നു. ഓരോ നമ്പർ ബ്ലോക്ക് ചെയ്താലും മറ്റു നമ്പറുകളിൽ നിന്നും ശല്യം തുടർന്നു. പ്രതികൾ കോൺടാക്ട് ചെയ്ത നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആയെങ്കിലും സജീവമായ ഒരു നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നോയിഡയിലുണ്ടെന്ന് മനസിലാക്കി പൊലീസ് അങ്ങോട്ട് തിരിക്കുകയായിരുന്നു

ഐടി പാർക്കിനു സമാനമായാ സ്ഥാപനത്തിൽ നാൽപതോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ലോൺ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതും പണം നൽകുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതികൾ ആളുകളെ വിളിക്കാൻ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാർഡുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയായിരുന്നു ഇവ. സ്ഥാപനം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രതികളെ പിടികൂടിയ പൊലീസ് സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article