എം മാധവദാസ്
കഴിഞ്ഞ കുറേക്കാലമായി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു കൊല്ലം ജില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചിത്രം മാറുമെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ഇടതിനൊപ്പമായിരുന്നു.
2006-ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 12 സീറ്റില്‍ പത്തനാപുരം മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം 11 സീറ്റുകളായ 2011-ല്‍ കൊല്ലത്ത് 9 സീറ്റുകള്‍ എല്‍ഡിഎഫ് മേധാവിത്വം നിലനിര്‍ത്തി. 2011ലും ആകെയുള്ള 11 സീറ്റുകളില്‍ 9 നേടിക്കൊണ്ടുള്ള എല്‍ഡിഎഫ് തരംഗത്തിനാണ് കൊല്ലം ജില്ല സാക്ഷിയായത്. എന്നാല്‍ ഇപ്പോള്‍ കാറ്റ് വിപരീത ദിശയിലാണെന്നാണ് വിവിധ സര്‍വേകളും റിപ്പോര്‍ട്ടുകളും പറയുന്നത്.
കഴിഞ്ഞ തവണ ജയിച്ച, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്ന യുഡിഎഫ്, കൊല്ലം, ചവറ, പത്തനാപുരം, കുന്നത്തൂര്‍, എന്നീ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുമെന്നാണ രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. ഇരവിപുരം, പുനലൂര്‍, കൊട്ടാരക്കര, ചാത്തന്നൂര്‍, ചടയമഗംലം എന്നിവയാണ് എല്ഡിഎഫിന്െ ഉറച്ച സീറ്റുകള്‍. ഇതില്‍ ചാത്തന്നൂരില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്.എന്‍ഡിഎയാണ് ഇവിടെ രണ്ടാമത്. ചടയമംഗലത്തും ഇത്തവണ കടുത്ത മത്സരമാണ്.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറി നടക്കാന്‍ സാധ്യത കൊല്ലത്താണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പത്താനപുരത്ത് മന്ത്രി കെ ബി ഗണേഷ്കുമാര് തോല്ക്കാന് സാധ്യതയുണ്ട്. മന്ത്രി ചിഞ്ചുറാണിയും പിന്നിലാണെന്നതും ഇടതിന് ഷോക്കാണ്. കഴിഞ്ഞ തവണ 14,336 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്, ഗണേഷ്കുമാര്, കോണ്‍ഗ്രസിലെ ജ്യോതികുമാര്‍ ചാമക്കാലയെ തോല്‍പ്പിച്ചത്. എന്നാല്‍ തോല്വിക്കുശേവും പത്തനാപരം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കയായിരുന്നു ചാമക്കാല. 2021ലെ തിരഞ്ഞെടുപ്പില്‍ ചടയമംഗലം മണ്ഡലത്തില്‍ നിന്നും 13,678 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മന്ത്രി ജെ. ചിഞ്ചുറാണി വിജയിച്ചത്. ഇത്തവണ അവരും കടുത്ത മത്സരം നേരിടുകയാണ്.
ഷിബു ബേബി ജോൺ ചവറ തിരിച്ചു പിടിയ്ക്കും; തീരദേശ പിന്തുണയിൽ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക്
കൊല്ലം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ വനിതാനേതാവ് ബിന്ദുകൃഷ്ണ ജയിക്കുമെന്നാണ് പൊതുവെയുള്ള സൂചന. കഴിഞ്ഞ തവണ ഇടത്സഥാനാര്ത്ഥിയായ നടന് എം മുകേഷ് രണ്ടായിരത്തിലേറെ വോട്ടിനാണ് ബിന്ദുവിനെ പരാജയപ്പെടുത്തിയത് . ജില്ലയിലെ പ്രമുഖയായ വനിതാ നേതാവെന്നതും സ്ത്രീകയുമായുള്ള സൗഹൃദവും ബിന്ദുവിന് സഹായകരമാവുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ച അവസ്ഥയിൽ തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അവസാനിമിഷം സ്ഥാനാർത്ഥിയായ ബിന്ദു പരാജയ ശേഷവും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഇത്തവണ പതീക്ഷ നൽകുന്നതാണെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ചരിത്രത്തിലാദ്യമായി കൊല്ലം കോർപ്പറേഷൻ പിടിയ്ക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ബിന്ദുകൃഷ്ണയെത്തന്നെ സ്ഥാനാർത്ഥിയാക്കിയതിലൂടെ വിജയമുറപ്പാക്കി എന്ന തരത്തിലാണ് കോൺഗ്രസ് പ്രവർത്തകരുടെ തിരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. എൽ ഡി എഫ് സ്ഥാനാർത്ഥി ജയമോഹൻ പാർട്ടി പ്രവർത്തകരുടെ ഇടയിൽ അറിയപ്പെടുന്ന ആളാണെങ്കിലും മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ അത്ര പരിചിതനല്ലായെന്നതും ബിന്ദു കൃഷ്ണയ്ക്ക് അനുകൂല ഘടകമാണ്.

കഴിഞ്ഞ രണ്ടുതവണയും ചവറയില്‍നിന്ന് തോറ്റ ഷിബുബേബി ജോണിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്. ചവറയില്‍ ഷിബു ജയിക്കുമെന്നാണ് മാതൃഭൂമി – മനോമര സര്‍വേകളില്‍ പറയുന്നത്. ഷിബു ബേബി ജോൺ മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവണ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ളവ കഴിഞ്ഞ പത്തു വർഷമായി പ്രവർത്തനരഹിതമായി കിടന്നതടക്കമുള്ള വിഷയങ്ങൾ മണ്ഡലത്തിൽ സജീവ ചർച്ചയാണ്. ടൈറ്റേനിയം ഫാക്ടറിയിൽ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റും സുജിത് വിജയൻ പിള്ളയുടെ പ്രതിച്ഛായ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ചവറയിൽ ഷിബു ബേബി ജോണിലൂടെ നേടാനാവുക എന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിയ്ക്കുന്നത്. അതുപോലെ മുമ്പ് എല്‍ഡിഎഫിന്റെ ഉറച്ച സീറ്റായിരുന്നു കുണ്ടറ. എം എ ബേബിയടക്കമുള്ള നേതാക്കള്‍ ജയിച്ച ഇടം. എന്നാല്‍ കഴിഞ്ഞ തവണ, മന്ത്രി മേഴ്സിക്കുട്ടിയമ്മയെ തോല്‍പ്പിച്ച്, പി സി വിഷ്ണുനാഥ് യുഡിഎഫിനുവേണ്ടി മണ്ഡലം പിടിച്ചെടുത്തതാണ്. ഇവിടെ പി സി വീണ്ടും ജയിക്കാനാണ് സാധ്യത. അതുപോലെ കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ സി ആര് മഹേഷ് പിടിച്ചെടുത്ത കരുനാഗപ്പള്ളി സീറ്റ് ഇത്തവണയും നിലനിര്‍ത്തുമെന്നും വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നു.

കൊട്ടാരക്കരയില്‍ മന്ത്രി കെ എന്‍ ബാലഗോപാലും കടുത്ത മത്സരമാണ് നേരിടുന്നത്. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ എന്‍ ബാലഗോപാല്‍ ജയിച്ചത്. ഇത്തവണ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയ മുന്‍ എംഎല്‍എ ഐഷാ പോറ്റിയാണ്. എന്നാലും ബാലഗോപാല്‍ ജയിക്കുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍.

