തിരുവനന്തപുരം: കിളിമാനൂര്‍ ചെങ്കിക്കുന്നില്‍ പന്നിക്കു വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കൊച്ചുണ്ണി( 58) മകന് അഖില്‍ കണ്ണന് (32) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പ്രദേശത്തെ മരച്ചീനി തോട്ടത്തിലെ ചാലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പുരയിടത്തിലാണ് സംഭവം.
സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥലമുടയ്ക്കെതിരെ കേസെടുത്തു.
രാത്രിയില്‍ ഇരുവര്‍ക്കും ഷോക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. പുരയിടത്തിന് സമീപത്തേയ്ക്ക് വന്നപ്പോള്‍ ഇരുവര്‍ക്കും ഷോക്കേറ്റതാകാം എന്നാണ് കരുതുന്നത്. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടെ അടക്കം ശല്യം ഉണ്ട്. ഇവയുടെ ശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച അനധികൃത വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
അച്ഛനും മകനും ഈ പുരയിടത്തിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചിരുന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നുവെന്നാണ് ചില പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ പുരയിടത്തിന് അരികില്‍ താമസിക്കുന്ന അച്ഛനും മകനും ഇത് അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.

