കൊച്ചി∙ വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. അമൃത ആശുപത്രിയിൽ വച്ചായിരുന്നു കത്രിക നീക്കം ചെയ്തത്. അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണു ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഇതിനെ തുടർന്നു ദുരിതജീവിതം നയിക്കുകയായിരുന്നു ഉഷ.
വയറ്റിൽ കത്രിക കുടുങ്ങിയ വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിൽ പ്രതിഷേധമുണ്ടാകുകയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സർക്കാരിനെതിരെ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. തുടർന്ന് ഉഷയുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അമൃത ആശുപത്രിയിലെ ചിലവ് സർക്കാർ ഏറ്റെടുത്തില്ല എന്നാണ് ഉഷയുടെ മകൻ പരാതിപ്പെടുന്നത്. ആരും തന്നെ പിന്നീട് വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല എന്നും മകൻ പറയുന്നു. അമൃതാനന്ദമയി മഠമാണ് ചികിത്സ മുഴുവൻ ഏറ്റെടുത്തത്.
ഇക്കഴിഞ്ഞ 19നാണ് ഉഷയെ കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയും ചെയ്തു.

