ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് ഇടയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക മറന്ന് വച്ച സംഭവം. പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. കോൺഗ്രസ് , യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.
സൂപ്രണ്ട് നടത്തിയ പത്ര സമ്മേളനത്തിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി അഞ്ച് വർഷം മുമ്പ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഉഷ ജോസഫിൻ്റെ വയറ്റിൽ കത്രിക കണ്ടെത്തിയതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്. കോൺഗ്രസ് , യൂത്ത് കോൺഗ്രസ് , ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ബിജെപിയെയും കോൺഗ്രസിൻ്റെയും പ്രതിഷേധ മാർച്ചുകൾ ആശുപത്രി കവാടത്തിന് മുൻ വശം പോലീസ് തടഞ്ഞപ്പോൾ സൂപ്രണ്ട് ഉൾപ്പടെയുള്ള ആശുപത്രി അധികൃതർ നടത്തിയ വാർത്താ സമ്മേളന ഹാളിലേക്ക് നാടകീയമായി എത്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് ബിനു ചുള്ളയിലിൻ്റെ നേതൃത്വത്തിൽ എത്തിയ മൂവർ സംഘം മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ പത്ര സമ്മേളനവും തടസ്സപ്പെടുത്തി.
തുടർന്ന് പോലീസ് സംഘം എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതേസമയം പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ് സമരത്തിൽ നിന്ന് പിൻ മാറാതെ നേതാക്കൾ സൂപ്രണ്ടിൻ്റെ ഓഫീസിന് സമീപമുളള പടിയിൽ കുത്തിയിരുന്നതോടെ സമരം കൂടുതൽ സംഘർഷഭരിതമായി. ഇതിനിടെ കൂടുതൽ പ്രവർത്തകർ എത്തിയതോടെ പോലീസും സമരക്കാരുമായി കയ്യാങ്കളിയായി. മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും രാജിവയ്ക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധം.
സമരത്തിന് നേതൃത്വം നൽകിയ നേതാക്കളെ ബലം പ്രയോഗിച്ച് പോലീസ് , ജീപ്പിൽ കയറ്റി എങ്കിലും വനിതാ പ്രവർത്തകർ പോലീസ് ജീപ്പിന് മുൻവശം പ്രതിഷേധവുമായി തുടർന്നതോടെ പോലീസും പ്രവർത്തരും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി. പിന്നീട്, പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം യൂത്ത് കോൺഗ്രസ്, ബിജെപി നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരങ്ങൾ പോലീസ് പ്രവേശന കവാടത്തിന് മുന്നിൽ തടഞ്ഞിരുന്നു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഇവർ മടങ്ങി പോകുകയായിരുന്നു

