നിർണായക ദേവസ്വം ബോർഡ് യോഗം ഇന്ന്; ഓഡിറ്റ് കണക്കിലെ പൊരുത്തക്കേടുകൾ പരിശോധിക്കും

insight kerala

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് കണക്കിലെ വിവാദം ശക്തമാകുമ്പോൾ ദേവസ്വം ബോർഡിൻറെ നിർണായകയോഗം ഇന്ന് ചേരും. കണക്കുകളിലെ പൊരുത്തക്കേടുകൾ പരിശോധിച്ചു വ്യക്തത വരുത്തും. ബോർഡ് ആസ്ഥാനത്ത് രാവിലെ പത്തരയ്ക്കാണ് യോഗം ചേരുന്നത്. ഊരാളുങ്കൽ കമ്പനിയിലെ പ്രതിനിധികളും ഓഡിറ്റർമാരും യോഗത്തിൽ പങ്കെടുക്കും. പുതിയ ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകാനാണ് ദേവസ്വം ബോർഡിൻറെ തീരുമാനം.

ആഗോള അയ്യപ്പസംഗമത്തിന്റെ അധികച്ചെലവ് തിരുവിതാംകൂർ ദേവസ്വംബോർഡ് ഏറ്റെടുക്കാനിടയില്ല. നവംബറിൽ ദേവസ്വംകമ്മിഷണർ നൽകിയ കണക്കിൽ 4.5 കോടി രൂപ ചെലവായെന്നാണ് പറഞ്ഞിട്ടുള്ളത്. ഇതുകഴിഞ്ഞുള്ള ബാധ്യത ഏറ്റെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം.

4.5 കോടിക്കൊപ്പം ജി.എസ്.ടി.കൂടി ഉൾപ്പെടുമ്പോൾ 4.9 കോടിയാകുമെന്നാണ് ഏകദേശകണക്ക്. എല്ലാത്തരത്തിലും കണക്കുപിഴച്ച അയ്യപ്പസംഗമത്തിന്റെ ചെലവ്, ഓഡിറ്റ് റിപ്പോർട്ട് തുടങ്ങിയവ ചൊവ്വാഴ്ച ചേരുന്ന ബോർഡ് ചർച്ചചെയ്യും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി 7.11 കോടിയാണ് ചെലവായി കാണിച്ചിരിക്കുന്നത്. 4.9 കോടി കഴിഞ്ഞുള്ള അധികത്തുക ഇപ്പോൾ ദേവസ്വം ബോർഡിന്റെ ബാധ്യതയായി. ഇത് സർക്കാരോ ഊരാളുങ്കൽ സൊസൈറ്റിയോ വഹിക്കേണ്ടിവരുമെന്നാണ് ദേവസ്വംബോർഡിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.

പി.എസ്. പ്രശാന്ത് പ്രസിഡന്റായിരിക്കേയാണ് പമ്പയിൽ അയ്യപ്പസംഗമം നടത്തിയത്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി അയ്യപ്പസംഗമം ചെറിയതോതിൽ നടത്താനായിരുന്നു ബോർഡ് തീരുമാനിച്ചതെങ്കിലും സർക്കാർ ഏറ്റെടുത്തതോടെ വിപുലമാവുകയായിരുന്നു. ബോർഡ് മാറിയതോടെ, സംഗമത്തിന്റെ യഥാർഥ ചെലവിന്റെ രശീതും മറ്റുരേഖകളും വാങ്ങി സൂക്ഷിക്കാനോ സ്പോൺസർമാർ വാഗ്ദാനംചെയ്ത തുക വാങ്ങിയെടുക്കാനോ ഉദ്യോഗസ്ഥർ ശ്രമിച്ചില്ല.

Share This Article