കെ വി നിരഞ്ജന്‍
കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയില്‍ പിടികൂടിയെന്ന വ്യാജവാര്‍ത്ത കൊടുത്ത് വെട്ടിലായി 24 ന്യൂസ്. ചാനലിന്റെ സകല വിശ്വസ്തയും നഷ്ടമാവുന്ന രീതിയിലേക്ക് ഈ വിവാദം മാറിയിരിക്കയാണ്. കൃത്യമായ അന്വേഷണമോ വസ്തുതാ പരിശോധനയോ നടത്താതെ ചില താല്‍പ്പര്യക്കക്ഷികള്‍ നല്‍കിയ കഥ വിശ്വസിച്ച് വാര്‍ത്തയാക്കിയതോടെ, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിന്റെ പാതാളത്തിലേക്ക് ചാനലും ശ്രീകണ്ഠന്‍ നായരും വീണിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍നിന്നും, എന്തിന് സാധാരണക്കാരില്‍നിന്നുപോലും വലിയ പരിഹാസമാണ് ചാനല്‍ ഏറ്റുവാങ്ങുന്നത്. 24ന്റെ ഏതുവാര്‍ത്തക്കിടയിലും ഇപ്പോള്‍ ആദ്യം വരുന്നത് ‘സുകുമാരക്കുറുപ്പ്’ കമന്റാണ്. റിപ്പോര്‍ട്ടര്‍മാര്‍ ഫീല്‍ഡില്‍ ഇറങ്ങുമ്പോള്‍ ‘കുറുപ്പെവിടെ’ എന്ന് ജനങ്ങളുടെ പരിഹാസം. ഇതോടെ സഹികെട്ട ഒരുപാട് മാധ്യമ പ്രവര്‍ത്തകര്‍ 24 വിടാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
യുട്യൂബറും മാധ്യമപ്രവര്‍ത്തകനുമായ ഹൈദരാലി പറയുന്നത്, സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട് 24 ന്യൂസ് നല്‍കിയ വ്യാജ വാര്‍ത്ത ചാനലിനുള്ളില്‍ വലിയ ആഭ്യന്തര പ്രതിസന്ധിക്കും ജീവനക്കാരുടെ കൂട്ടക്കൊഴിഞ്ഞുപോക്കിനും കാരണമാവുമെന്നാണ്. പ്രൊഫഷണല്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന ആശങ്കയാല്‍ പ്രമുഖ അവതാരകരും ജേര്‍ണലിസ്റ്റുകളും മറ്റ് മാധ്യമങ്ങളിലേക്ക് കൂറുമാറാന്‍ ആലോചിക്കുന്നുണ്ടെന്നും ഈ സാഹചര്യം ചാനലില്‍ വലിയ കലഹങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തകരായ ഹാഷ്മി താജ് ഇബ്രാഹീം, ഗോപീകൃഷ്ണന്‍ എന്നിവര്‍ ഉടന്‍ 24 വിടുമെന്നും കേള്‍ക്കുന്നു.

എന്നാല്‍ ഇപ്പോഴും ഈ വ്യാജവാര്‍ത്തയില്‍ ഖേദം പ്രകടിപ്പിക്കാന്‍ 24 തയ്യാറായിട്ടില്ല. എല്ലാ കമന്റുകളും കാണുന്നുണ്ടെന്നും ചില സന്തോഷവാര്‍ത്തകള്‍ കിട്ടാനുണ്ടെന്നുാമണണ്, 24 ചാനല്‍ മേധാവി ശ്രീക്ണഠന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ വാര്‍ത്ത ന്യൂസ് ഡെസ്‌ക്കിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്നും, ശ്രീക്ണഠന്‍ നായരുടെ നേരിട്ടുള്ള ഓപ്പറേഷനില്‍ വന്നതാണെന്നും അവതാരകനായ ഹാഷ്മിവരെ പെട്ടുപോയതാണെന്നതുമാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍.
വ്യാജ വാര്‍ത്തക്ക് പിന്നില്‍ കെണിയോ?
കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെക്കുറിച്ച് 24 ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയ്ക്ക് പിന്നില്‍ പ്രധാനമായും രണ്ട് കഥാപാത്രങ്ങളാണുള്ളത്. അതില്‍ ഒന്നാമത്തേയാള്‍ അലി അക്ബര്‍ എന്ന സ്വയം പ്രഖ്യാപിത അന്വേഷണ ഉദ്യോഗസ്ഥനാണ് എന്നാണ് അറിയുന്നത്.വാര്‍ത്തയ്ക്ക് ആദ്യഘട്ടത്തില്‍ ബലം നല്‍കാന്‍ ശ്രീകണ്ഠന്‍ നായര്‍ മുന്നോട്ടുവെച്ചത് ഇയാളെയായിരുന്നു. എന്നാല്‍ വാര്‍ത്ത കള്ളമാണെന്ന് തെളിഞ്ഞ് സംഗതി കൈവിട്ടുപോയതോടെ താന്‍ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന നിലപാടില്‍ അലി അക്ബര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

വാര്‍ത്തയുടെ രണ്ടാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ സൂത്രധാരന്‍ പാരിജാതന്‍ എന്ന പേരുള്ള ബ്രൂണെയിലെ ഒരു മലയാളി ട്രാവല്‍ ഏജന്റാണ്. സുകുമാരക്കുറുപ്പുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്ന് കാണിച്ച് ഇയാളുടെ അഭിമുഖങ്ങള്‍ 24 ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശ്രീകണ്ഠന്‍ നായരെ ഇത്രയും വലിയൊരു കുഴിയില്‍ കൊണ്ടുപോയി ചാടിച്ചത് ഈ പാരിജാതന്‍ തന്നെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബ്രൂണെയില്‍ കഴിയുന്ന തൃശൂര്‍ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്‍ എന്ന വ്യക്തിയെ മുന്‍നിര്‍ത്തിയാണ് ഈ ചതിക്കഥ നെയ്തെടുത്തത്. ദാമോദര മേനോന്‍ പിന്നീട് മതം മാറി ജോണ്‍ മേനോന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ ജോണ്‍ മേനോനും ട്രാവല്‍ ഏജന്റായ പാരിജാതനും തമ്മില്‍ വലിയ രീതിയിലുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ജോണ്‍ മേനോന്‍ എന്ന ദാമോദര മേനോന് പണി കൊടുക്കാന്‍ വേണ്ടിയാണ്, ഇയാളാണ് സുകുമാരക്കുറുപ്പ് എന്ന് വ്യാജകഥ ചമച്ച് പാരിജാതന്‍ വാര്‍ത്ത ശ്രീകണ്ഠന്‍ നായരുടെ കയ്യിലെത്തിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.

