അടുത്ത ബ്രിക്സ് (BRICS) ഉച്ചകോടിക്ക് ചൈന അധ്യക്ഷത വഹിക്കും. ഉച്ചകോടിയെ തുടർന്ന് അംഗരാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വിവിധ ആഗോള വിഷയങ്ങളിൽ കൂട്ടായ്മയുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്കും ബ്രസീലിനും സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യത്തിന് ചൈനയും റഷ്യയും പിന്തുണ ആവർത്തിച്ചു.
അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക് എന്നിവയിൽ വികസ്വര രാജ്യങ്ങളുടെ വോട്ടിംഗ് വിഹിതവും പ്രതിനിധ്യവും വർധിപ്പിക്കാനുള്ള ക്വാട്ട പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകി. ലോക വ്യാപാര സംഘടനയുടെ തർക്കപരിഹാര സംവിധാനം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
അംഗരാജ്യങ്ങൾക്കിടയിലുള്ള വ്യാപാരത്തിൽ പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ബ്രിക്സ് പേയ്മെന്റ് ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം ശക്തമാക്കാനും തീരുമാനമായി. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ബ്രിക്സ് അപലപിച്ചു.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയ പ്രസ്താവന, രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ചു. പലസ്തീനിൽ മാനുഷിക സഹായം ഉറപ്പാക്കണമെന്നും പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര ഫോർമുല ആവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഏകപക്ഷീയമായി തീരുവ ഏർപ്പെടുത്തുന്നതിനെയും സാമ്പത്തിക ഉപരോധങ്ങളെയും ബ്രിക്സ് അപലപിച്ചു. കൂടാതെ, ബ്രിക്സ് കൂട്ടായ്മയിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

