വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും അതിന് നേതൃത്വം നൽകുന്ന യു.ഡി.എഫിനും വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സർക്കാരിന്റെ നയം എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം നിർബന്ധമാക്കിക്കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രിസഭയോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ചീഫ് സെക്രട്ടറിയുടെ കത്ത് സർക്കാരിന്റെ നയമല്ല. ഡൽഹിയിൽനിന്ന് ചീഫ് സെക്രട്ടറിക്ക് ലഭിച്ച ഒരു കത്ത് അദ്ദേഹം തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അയച്ചു കൊടുക്കുക മാത്രമാണ് ചെയ്തത്.അത് ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ചുമതല മാത്രമാണ്. അതിനെ സംസ്ഥാന സർക്കാരിന്റെ നയമായി കാണാൻ കഴിയില്ല. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സർക്കാരാണെന്നും അതിൽ സർക്കാരിന് കൃത്യമായ നയമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു
