റാഞ്ചി : സർക്കാർ നിയമനപരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പ്രക്ഷോഭം നടത്തിവരുന്നതിനിടെ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ (ജെപിഎസ്‌സി) മൂന്ന് അംഗങ്ങളും രാജിവെച്ചു. ജെപിഎസ്‌സി അംഗങ്ങളായ ഡോ. അജിത ഭട്ടാചാര്യ, ഡോ. അനിമ ഹാൻസ്ദ, ഡോ. ജമാൽ അഹമ്മദ് എന്നിവരാണ് രാജിവെച്ചത്.
സംസ്ഥാന സർക്കാരിന്റെ ശുപാർശയെത്തുടർന്ന് മൂന്ന് ജെ.പി.എസ്.സി അംഗങ്ങളുടെയും രാജി ഝാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗങ്വാർ സ്വീകരിച്ചതായി രാജ്ഭവൻ അറിയിച്ചു. 2021 സെപ്റ്റംബറിലാണ് ഈ മൂന്ന് അംഗങ്ങളെയും നിയമിച്ചത്. ജൂലായ് 22-ന് ജെ.പി.എസ്.സി. ചെയർമാൻ എൽ. ഖിയാങ്തെ രാജിക്കത്ത് നൽകിയിരുന്നു. പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെപിഎസ്എസി ചെയർമാനായിരുന്ന ഖിയാങ്തെയെ നാല് തവണ ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിനിടെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികളും സംസ്ഥാന സർക്കാരും ഞായറാഴ്ച നടത്തിയ ചർച്ചയും പരാജയപ്പെട്ടു. പതിനാലാം ജെ.പി.എസ്.സി പരീക്ഷ റദ്ദാക്കാനും ക്രമക്കേടുകൾ ആരോപിക്കപ്പെടുന്ന സംഭവങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാനും തൊഴിൽ നിയമന വ്യവസ്ഥകളിൽ പരിഷ്‌കാരങ്ങൾ വരുത്താനുമുള്ള തീരുമാനങ്ങൾ ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായിട്ടില്ല
സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വിദ്യാർത്ഥി നേതാക്കൾ വ്യക്തമാക്കി. തിങ്കളാഴ്ച ഝാർഖണ്ഡ് നിയമസഭയിലേക്ക് കൂറ്റൻ മാർച്ച് നടത്താനും സമരക്കാർ ആഹ്വാനംചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുക്കുമെന്നാണ് അവകാശപ്പെടുന്നത്.

