ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മാധ്യമങ്ങളെ കാണാൻ തയ്യാറെടുക്കുന്നു.അഞ്ചാം തീയതി ഡൽഹിയിൽ മാധ്യമങ്ങളെ കാണും. സുരക്ഷാ പ്രശ്നങ്ങളാൽ ഓൺലൈനായി ആണ് മാധ്യമങ്ങളെ കാണുന്നത്.
ജീവനിൽ ഭയമുണ്ടെങ്കിലും ഈ വർഷം അവസാനത്തോടെ, ഡിസംബറിൽ മാതൃരാജ്യത്തേക്ക് മടങ്ങാൻ താൻ തീരുമാനിച്ചതായി ഹസീന വാർത്താ ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന നിമിഷം തന്നെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ബംഗ്ലാദേശ് നിയമമന്ത്രി എം. അസദുസ്സമാൻ അറിയിച്ചിരുന്നു. കോടതിയിൽ കീഴടങ്ങാൻ പോലും സമയം നൽകാതെ നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യംവിട്ട ഹസീനയ്ക്ക്, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തി 2025-ലാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇന്ത്യയിലേക്കാണ് ഹസീന പലായനം ചെയ്തത്.
പിന്നാലെ, ഹസീനയുടെ പാസ്പോർട്ട് റദ്ദാക്കിയ അധികൃതർ, അവരെ വിട്ടുകിട്ടുന്നതിനായി ഇന്ത്യയോട് കൈമാറൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലാണ് ഈ ശിക്ഷാവിധിയെന്ന് ഹസീന ആരോപിക്കുമ്പോൾ, നീതി നടപ്പാക്കാനുള്ള നീക്കത്തിലാണ് നിലവിലെ ഭരണകൂടം.

