കേരളത്തിലെ വിമാനത്താവളങ്ങൾ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയിൽ പതിനാല് കേസുകളിൽ നിന്നായി 11 കോടിയിൽ അധികം വിലയുള്ള 8 കിലോ സ്വർണം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ്. ആറ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഉൾപ്പടെ 9 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചില കേസുകളിൽ റവന്യൂ ഇൻ്റലിജൻസും, കേരള പൊലീസും കസ്റ്റംസുമായി അടുത്ത് സഹകരിച്ചതും ഫലം കണ്ടുവെന്ന് കസ്റ്റംസ് കമ്മീഷണർ അറിയിച്ചു.
സംഘടിത അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ സ്വർണം ഒളിപ്പിക്കാൻ അതീവ സങ്കീർണ്ണമായ രീതികൾ കൂടുതലായി ഉപയോഗിക്കുന്ന പ്രവണതയാണ് സമീപകാല കേസുകൾ സൂചിപ്പിക്കുന്നത്. സ്വർണം പേസ്റ്റ് രൂപത്തിലോ സംയുക്ത രൂപത്തിലോ ആക്കി മാറ്റിയും, പ്രത്യേകമായി തുന്നിച്ചേർത്ത വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾക്കുള്ളിലെ അറകൾ, വിമാനത്തിലെ സീറ്റുകൾ, മറ്റ് അസാധാരണമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒളിപ്പിച്ചുവെച്ചും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കള്ളക്കടത്തുകാർ ശ്രമിക്കുന്നു. ഇത്തരം പുതിയ പ്രവണതകളെ നേരിടാന്‍ ശക്തമായ പരിശോധനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
