തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേർന്ന് ബിജെപി കൗൺസിലർ ആർ സുഗതന് വോട്ടിനിട്ട് അവധി അപേക്ഷ പാസാക്കിയതിൽ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം . സിപിഎമ്മും കോൺഗ്രസും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഉടൻതന്നെ ഹൈക്കോടതിയിൽ ഹർജി നൽകും.
അതേസമയം, ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ സർക്കുലർ ഉയർത്തിക്കാട്ടിയാണ് കൗൺസിൽ യോഗത്തിൽ മേയർ അവധി അപേക്ഷ വോട്ടിനിട്ടത്. സർക്കാരോ വകുപ്പ് മന്ത്രിയോ അറിയാതെ ഇങ്ങനെ ഒരു സർക്കുലർ പുറത്തിറക്കിയത് കടുത്ത അമർക്ഷത്തിലാണ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ അന്വേഷണം നടത്തും. അതേസമയം ബിജെപി കൗൺസിലറെ രക്ഷിക്കാനായി കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഡീൽ ആരോപണം ഉയർത്തി സിപിഎം രംഗത്ത് വരികയാണ്. മന്ത്രി അറിയാതെ സെക്രട്ടറിക്ക് എങ്ങനെ സർക്കുലർ ഇറക്കാൻ കഴിയും എന്നാണ് സിപിഎം ചോദിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒത്തു കളിക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു.

