അഖിൽമാരാർക്ക് മറുപടിയുമായി ട്വൻ്റി 20 ചെയർമാൻ സാബു എം ജേക്കബ് രംഗത്ത്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാത്രമാണ് അഖിൽ പാർട്ടിയിലേക്ക് എത്തിയത്. പാർട്ടിയുടെ ഒരു ഘടകത്തിലും അഖില്‍മാരാർ അംഗമല്ല. കൊല്ലത്തേക്ക് പോകുന്നു എന്ന് പറഞ്ഞു പോവുകയാണ് ഉണ്ടായത്. ഒരാൾ പോയെന്ന് വെച്ച് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു. എത്രയോ ആളുകൾ പാർട്ടികൾ മാറുന്നു അതിനപ്പുറത്തേക്ക് ഒന്നുമില്ല എന്നാണ് സാബു എം ജേക്കബിന്റെ മറുപടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ എൻഡിഎ പിന്തുണയോടെ ട്വന്റി-20 സ്ഥാനാർഥിയായി മത്സരിച്ച അഖിൽ മാരാർ, പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് പടിയിറങ്ങിയത്. പാർട്ടിയിൽ യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവുമില്ലെന്നും, അതിനാൽ മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വന്റി-20 എന്നത് സാബു എം ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ള ഒരു പാർട്ടിയാണെന്ന് അഖിൽ മാരാർ കുറ്റപ്പെടുത്തി. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെടുമ്പോൾ പാർട്ടി നേതൃത്വം മൗനം പാലിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാബു എം ജേക്കബ് ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

