ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് റാപ്പര്‍ വേടന്റെ ആസാദി യാത്ര

insight kerala

കൊച്ചി: ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ ആഹ്ലാദം പങ്കുവെച്ച് റാപ്പന്‍ വേടന്‍ അടക്കമുള്ളവരുടെ ആസാദി യാത്ര. കൊച്ചിയിലാണ് യാത്ര സംഘടിപ്പിച്ചത്. ഭരണഘടനയും ബി ആര്‍ അംബേദ്ക്കറുടെ ചിത്രവും ഉയര്‍ത്തിപ്പിടിച്ചാണ് വേടന്റെയും സംഘത്തിന്റെയും പദയാത്ര. ധര്‍മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യ വിശ്വാസികള്‍ക്ക് സന്തോഷം പകരുന്നതാണെന്ന് വേടന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നും വേടന്‍ പറഞ്ഞു.

എത്ര വലിയ ഫാസിസ്റ്റ്, ജനവിരുദ്ധ സര്‍ക്കാരാണെങ്കിലും വിദ്യാര്‍ത്ഥികളുടെയും ജനാധിപത്യ വിശ്വാസികളുടെയും മുന്നില്‍ മുട്ടുമടക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജി. രാജ്യത്തെ യുവ തലമുറയ്ക്ക് കൃത്യമായ രാഷ്ട്രീയ ബോധമുണ്ടെന്ന് വ്യക്തമാക്കി നല്‍കിയ സമര പരമ്പരയായിരുന്നു ഡല്‍ഹിയിലേത്. ഇപ്പോഴത്തെ തലമുറയ്ക്ക് രാഷ്ട്രീയമില്ല എന്നാണ് പലരും പറഞ്ഞുനടക്കുന്നത്. അതിനെയെല്ലാം ബ്രേക്ക് ചെയ്യുന്ന രീതിയിലാണ് ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നയിച്ച സമരത്തിന് ലഭിച്ച വിജയമെന്നും വേടന്‍ പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് കേസ് എടുത്തതിലും വേടന്‍ പ്രതികരിച്ചു. പ്രതിഷേധ പരിപാടിയില്‍ വിചാരിച്ചതിലും കൂടുതല്‍ ആളുകള്‍ കൂടിയെന്നും ഗതാഗത തടസ്സമുണ്ടായെന്നും വേടന്‍ പറഞ്ഞു. അതുകൊണ്ടാണ് കേസ് എടുത്തത്. അത് സാധാരണ സംഭവമാണ്. പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് ബുദ്ധമുട്ടാകുന്ന തരത്തില്‍ ഒരു പ്രവൃത്തിയും നടക്കരുതെന്ന് കരുതുന്ന ആളാണ് താന്‍. എന്നാല്‍ പോരാട്ടങ്ങള്‍ പൊതു ഇടങ്ങളില്‍ തന്നെ നടത്തേണ്ടി വരും, അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article