തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ വീണയ്ക്കും പ്രതിപക്ഷനേതാവ് പിണറായി വിജയനും കുരുക്കായി ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേററിന് (ഇ.ഡി.) നൽകിയ മൊഴി. പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനൽകിയതെന്ന് കർത്ത മൊഴിനൽകി. വീണയോ എക്‌സാലോജിക്കോ സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സി.എം.ആർ.എൽ. നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇ.ഡി. കണ്ടെത്തി. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന കാര്യം ഇ.ഡി. റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്നനിലയിലായിരുന്നു പണമിടപാട്. കൂടാതെ ശശിധരൻ കർത്തയുടെതന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു പണമിടപാട് സ്ഥാപനത്തിൽനിന്ന് 50 ലക്ഷം രൂപയുടെ ലോണും നൽകിയിരുന്നെന്നും മൊഴിയിൽ പറയുന്നു

