ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിനിധി സംഘവുമായുള്ള കേന്ദ്ര മന്ത്രിമാരുടെ ചർച്ച ഇന്ന് ഉച്ചയ്ക്ക് 12.30 ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കും. കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡയും ജിതേന്ദ്ര സിങ്ങും സർക്കാരിനെ പ്രതിനിധീകരിക്കുമ്പോൾ, പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, വൈഷ്ണവി ഗൗർ എന്നിവർ പങ്കെടുക്കും.
കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താമെന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട്, നിഷ്പക്ഷമായ ഒരു വേദി വേണമെന്ന് സി.ജെ.പി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. സമരത്തെ പിന്തുണച്ച് നിരാഹാര സമരം നടത്തിയിരുന്ന സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും പ്രക്ഷോഭവുമായി മുന്നോട്ടു നീങ്ങാനാണ് സി.ജെ.പിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവർ ആശുപത്രിയിലെത്തി ചർച്ച നടത്തിയ ശേഷം അവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് 26 ദിവസത്തെ സമരം അവസാനിപ്പിച്ചത്.
