അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് സർക്കാർ പി എം ശ്രീ ഉൾപ്പെടെ പലകാര്യങ്ങളിലും യു ടേൺ അടിക്കുകയാണ്. ഏറ്റവും ഒടുവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കാര്യത്തിലും യുഡിഎഫ് മലക്കംമറിയുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ അടക്കം രൂക്ഷമായ വിമർശനമാണ് ഊരാളുങ്കൽ കമ്പനിക്കെതിരെ നടത്തിയിരുന്നത്. സിപിഎമ്മിന്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന ഇടമാണ് ഊരാളുങ്കൽ എന്ന് വിഡി സതീശൻ നിരന്തരം വിമർശിച്ചിരുന്നു. പിണറായി വിജയൻ്റെ കള്ളപ്പണം വെളുപ്പിക്കുന്ന കേരളത്തിലെ അദാനിയാണ് ഊരാളുങ്കൽ എന്നായിരുന്നു ലീഗ് നേതാവും ഇപ്പോഴത്തെ മന്ത്രിയുമായ കെ എം ഷാജി അന്ന് കടന്നാക്രമിച്ചത്. അതേ യുഡിഎഫ് ഇപ്പോൾ ഭരണത്തിലേറിയപ്പോൾ നിലപാട് മാറ്റി. ഗുണനിലവാരത്തോടെ പ്രവർത്തിക്കുന്ന കമ്പനിയാണ് ഊരാളുങ്കൽ സൊസൈറ്റി എന്നും ക്രമവിരുദ്ധ കരാറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നുമാണ് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ ഇത് സംബന്ധിച്ച ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകിയത്.
ഊരാളുങ്കലിനെ തുറന്നുകാട്ടുക എന്ന ഉദ്ദേശത്തോടെ ഭരണപക്ഷത്തുനിന്ന് വി ടി ബൽറാമിൻ്റെ ചോദ്യത്തിനാണ് പൊതുമരാമത്ത് മന്ത്രി കമ്പനിക്ക് ക്ലീൻ ചിറ്റ് നൽകിയത്.
