സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ഇ ഡി .ഉദ്യോഗസ്ഥർക്ക് എതിരെ നടന്ന അക്രമം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഡാലോചനയെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. സാഹചര്യ തെളിവുകളിൽ നിന്ന് ഇത് വ്യക്തമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ ജാമ്യം എതിർത്തു കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണ് അക്രമം നടന്നത്. ഇവരുടെ പ്രകോപനപരമായ പ്രസംഗങ്ങൾ അണികൾക്കുള്ള സിഗ്നൽ ആയിരുന്നു. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ നേതാക്കൾ പ്രേരിപ്പിച്ചു എന്നും ഗുരുതരമായ പരാമർശങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.
‘സിപിഎം നടത്തിയ ആഴത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചന അക്രമത്തിനു പിന്നിൽ ഉണ്ട്. പ്രാദേശികമായ ക്രമസമാധാന പ്രശ്നമല്ല അവിടെ നടന്നത്. നിയമവാഴ്ചയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് നടന്നത്. സിപിഎം പാർട്ടിയോ നേതൃത്വമൊ നിലവിൽ ഈ കേസിന്റെ അന്വേഷണ പരിധിയിൽ ഇല്ല. പ്രതിയായ ടി വീണ താമസിക്കുന്ന വീട്ടിലാണ് റെയ്ഡ് നടത്തിയത്. എന്നിട്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആക്രമണത്തിനായി ആസൂത്രണ ശ്രമം നടന്നുവെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്’.
‘റോഡിന്റെ പല ഭാഗങ്ങളിലും ആയുധവുമയാണ് പ്രവർത്തകർ നിന്നിരുന്നത്. പൊലീസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഉദ്യോഗസ്ഥർ വധിക്കപെടുമായിരുന്നു. സിവിൽ കോടതിയുടെ അധികാരം ഇ ഡി ഉദ്യോഗസ്ഥർക്ക് ഉണ്ട്. ആ അധികാരം ഉപയോഗിച്ചായിരുന്നു പരിശോധന’. റിപ്പോർട്ടിൽ ഇ ഡി ചൂണ്ടിക്കാട്ടുന്നു.

