സൗജന്യ യാത്രയിൽ കുതിച്ചുയർന്ന് സ്ത്രീകളുടെ എണ്ണം ; 50% വർധനവ്

insight kerala

സംസ്ഥാന സർക്കാർ ഇന്നലെ ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകൾ. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 13 ലക്ഷത്തിലധികം സ്ത്രീകളാണ് ഇന്നലെ കെ എസ് ആർ ടി സി ബസിലെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രികരുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. മുൻ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്ത് ഇന്നലെ അത് 13,29,938 ആയി ഉയർന്നു. അതായത് 7 ലക്ഷത്തിൽ നിന്ന് 14 ലക്ഷത്തിലേക്കാണ് ഈ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ മാറ്റം. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയെക്കാൾ ഇന്നലെ കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ അധികമായി യാത്ര ചെയ്തത്. 

ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടായ ആദ്യ ദിനത്തിൽ സ്ത്രീകളുടെ ടിക്കറ്റ് ഇനത്തിൽ മാത്രം 2,20,49,159 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി വലിയ വിജയമായതോടെ വരും ദിവസങ്ങളിലും ഓർഡിനറി ബസുകളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുമെന്നാണ് കെ എസ് ആർ ടി സി യുടെ വിലയിരുത്തൽ. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിക്ക് ഡബിൾ ബെല്ലടിച്ചത്. സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് നൽകിയുള്ള സൗജന്യ യാത്രയാണ് യാഥാർഥ്യമായത്.

Share This Article