സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണാ വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ ആകില്ല എന്ന് രേഖാമൂലം അറിയിച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്. ഹാജരാകാൻ മറ്റൊരു ദിവസം അനുവദിക്കണമെന്നും ഇഡിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആവശ്യമായ രേഖകൾ നൽകാൻ തയ്യാറെടുക്കുകയാണ് വീണ.
സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനാണ് വീണയ്ക്ക് സമൻസ് അയച്ചിട്ടുള്ളത്.
എന്നാൽ ഹാജരാകാൻ ആകില്ല എന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാവിലെയാണു കത്ത് ഇമെയിലായി ഇ.ഡി ഓഫിസിൽ ലഭിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണു അവധിയപേക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അവധി അപേക്ഷയിൽ ഇ.ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.
അനാരോഗ്യം ചൂണ്ടിക്കാണിച്ചുള്ള അവധി അപേക്ഷകൾ വൈദ്യപരിശോധനാ രേഖകൾ സഹിതം സമർപ്പിച്ചാൽ ഇ.ഡി പരിഗണിക്കുന്നതാണ് പതിവ്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് –50 പ്രകാരം ലഭിച്ച സമൻസിൽ കക്ഷി നേരിട്ടു ഹാജരാകണമെന്നാണു നിയമവ്യവസ്ഥ.
ഒരു ദിവസം അവധി അനുവദിച്ചാലും അടുത്ത തീയതിയിൽ നേരിട്ടു ഹാജരാകേണ്ടിവരും. ഈ വകുപ്പുപ്രകാരം സമൻസ് നൽകിയാൽ ഇ.ഡി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കുന്നതിൽ നിന്നു വിട്ടു നിൽക്കാൻ കക്ഷികൾക്ക് കഴിയില്ല. ഒരു സിവിൽ കോടതി നൽകുന്ന സമൻസിനു തുല്യമായ നിയമസാധുത ഇതിനുണ്ട്. കേസിലെ തെളിവിലേക്കു കക്ഷിയുടെ മൊഴി സമർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ സത്യം ചെയ്യിച്ചാണു മൊഴി രേഖപ്പെടുത്തുക. ഇതിനാലാണ് ഇത്തരം സമൻസുകളിൽ അഭിഭാഷകൻ മുഖാന്തരം ഹാജരാകാൻ അനുവാദം ലഭിക്കാത്തത്.

