സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടു നിന്ന് വി. ശിവൻകുട്ടി.
തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ അതൃപ്തിയെ തുടർന്നാണ് വിട്ടു നിൽക്കുന്നതെന്നാണ് സൂചന.
വി ജോയിയെ തിരികെ സെക്രട്ടറിയിക്കുന്നതിലാണ് വി. ശിവൻ കുട്ടിക്ക് അതൃപ്തിയുള്ളത്.
ജില്ലാ സെക്രട്ടറി പദവി വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജില്ലാ ഘടകത്തിൽ വി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. വി ജോയ് എംഎൽഎ ആയതിനാൽ രണ്ടു പദവി തുടങ്ങേണ്ടതില്ല എന്നും നിയമസഭയിൽ അംഗബലം കുറവായതിനാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജോയിയെ ഒഴിവാക്കാൻ മറുഭാഗത്ത് നീക്കം നടന്നത്. കടകംപള്ളി സുരേന്ദ്രനും വി ജോയിക്ക് എതിരായിരുന്നു. ഈ വിഷയത്തിൽ പരമ്പരാഗത എതിർ ചേരികളായ ശിവൻകുട്ടിയും കടകംപള്ളിയും ഒറ്റക്കെട്ടായി നിന്നു. വലിയ രീതിയിൽ പാർട്ടിയിൽ തർക്കം ഉടലെടുത്തതിനെ തുടർന്ന് ജില്ലാ സെക്രട്ടറി പദവിയിൽ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അനുദിനം ജില്ലാ ഘടകത്തിൽ തർക്കം രൂക്ഷമായിരുന്നു.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാറിനെ ജില്ലാ സെക്രട്ടറിയാക്കാനും നീക്കം നടത്തിയിരുന്നു. സുനിൽകുമാർ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയ്ക്കും പരമാവധി ശ്രമിച്ചു. എന്നാൽ എസ് പി ദീപക്ക് , വി ജോയ് തുടങ്ങിയ വിഭാഗം ആ നീക്കത്തെ ശക്തമായി എതിർത്തു. ഇതേത്തുടർന്നാണ് തർക്കം രൂക്ഷമായത്.
ഇന്നലെ, ജില്ലയില്‍ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തെ എതിര്‍ത്ത് കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തിയിരുന്നു. വി ശിവന്‍കുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ശിവന്‍കുട്ടിയുടെ പേരും കടകംപള്ളി നിര്‍ദേശിച്ചു. എന്നാല്‍ സമ്മേളനം തിരഞ്ഞെടുത്ത വി.ജോയി തുടരട്ടെയെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു. ആനാവൂര്‍ നാഗപ്പന്, എം. വിജയകുമാര്‍ എന്നിവര്‍ ജോയിയെ അനുകൂലിച്ചു.
ഒടുവിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്നാണ് പരിഹാരമാർഗ്ഗം നിർദ്ദേശിച്ചത്. വി ജോയ് തന്നെ ജില്ലാ സെക്രട്ടറിയായി തുടരട്ടെ എന്ന് തീരുമാനിച്ചു. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ജോയിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാൽ ഈ യോഗത്തിൽ നിന്നാണ് വി ശിവൻകുട്ടി വിട്ടുനിൽക്കുന്നത്.

