മുസ്ലിം ലീഗ് കോൺഗ്രസും തമ്മിൽ ഏറ്റവും ഒടുവിൽ വകുപ്പ് വിഭജനത്തിൽ രൂക്ഷമായ തർക്കം. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകാതെ കോൺഗ്രസ് ഏറ്റെടുക്കുകയാണ്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പിൽ തന്നെയായിരുന്നു ഉന്നത വിദ്യാഭ്യാസവും. രണ്ടും ഒറ്റ വകുപ്പായിരുന്നു. എന്നാൽ പിണറായി വിജയൻ സർക്കാർ വന്നതിനുശേഷം ആണ് പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും രണ്ടു വകുപ്പുകൾ ആയി തിരിച്ചത്. ശേഷം വി ഡി സതീശൻ സർക്കാർ വരുമ്പോൾ അതേ രീതി പിന്തുടരാൻ ആണ് തീരുമാനം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉന്നത വിദ്യാഭ്യാസം അടർത്തി മാറ്റുന്നതിൽ ഇത്തവണ ലീഗിന് വിയോജിപ്പില്ല. റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസം നൽകാനായിരുന്നു കോൺഗ്രസിനുള്ളിൽ ധാരണ.
എന്നാൽ ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് നൽകിയാൽ ഫിഷറീസ് വകുപ്പ് വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിക്ക് അത് നൽകുന്നതിൽ വിയോജിപ്പില്ല. എന്നാൽ കോൺഗ്രസിനുള്ളിൽ കെസി പക്ഷമാകട്ടെ, ലീഗിന് ഫിഷറീസ് നൽകുന്നതിനോട് കടുത്ത വിയോജിപ്പിലാണ്. ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യണമെന്നാണ് നേതാക്കൾ പറയുന്നത്.
അതേസമയം ലത്തീൻ സഭയ്ക്കും ഫിഷറീസ് വകുപ്പ് ലീഗിന് കൊടുക്കുന്നതിനോട് താല്പര്യം ഇല്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് ബോധ്യപ്പെട്ട് കാര്യങ്ങൾ അറിയാവുന്ന വ്യക്തിക്ക് വകുപ്പ് നൽകണമെന്നാണ് സഭാനേതൃത്വം മുന്നോട്ട് വെക്കുന്നത്. ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യണമെന്നും ആ മേഖലയുമായി ബന്ധമുള്ള നേതാവിന് ആയിരിക്കണം നൽകണമെന്നും ലത്തീൻസഭ ആവശ്യപ്പെടുന്നുണ്ട്.
ഫിഷറീസ് വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും തമ്മിൽ ധാരണയായാൽ വകുപ്പ് വിഭജനം പൂർത്തിയാക്കാൻ ആകും എന്നാണ് കരുതുന്നത്.

