സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയൊരുക്കുന്ന ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയില്‍ നീക്കം ആരംഭിച്ച് കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ നാളെ മുതല്‍ കെഎസ്ആർടിസി ബസുകളില്‍ ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം പ്രാബല്യത്തില്‍ വരും.
ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശമെങ്കിലും സ്ത്രീ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നല്കുമ്പോള് യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ടിക്കറ്റ് മെഷീനില്‍ രേഖപ്പെടുത്താൻ കണ്ടക്ടർമാർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക മാറ്റങ്ങള്‍ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നല്‍കും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേല്‍നോട്ടം വഹിക്കും. യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത് എന്നാണ് വിലയിരുത്തൽ
