special report
എം മാധവദാസ്
‘കന്യകമാരായ വനിതാ തടവുകാരെ വധിക്കുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തിരിക്കണം, അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ വേണ്ടിയാണിത്”. ഒരു പെണ്‍കുട്ടി വധിക്കപ്പെടുന്ന നേരം കന്യകയാണെങ്കില്‍ വിശ്വാസപ്രകാരം അവര്‍ സ്വര്‍ഗ്ഗത്തിലേക്ക് നേരെ പ്രവേശിക്കും. അതുകൊണ്ടാണ് ആയത്തുള്ള അലി ഖൊമേനി തന്റെ സൈന്യത്തിനോട് എല്ലാവരെയും ബലാത്സംഗം ചെയ്യാന്‍ പറഞ്ഞത്. പക്ഷേ കാലം അതിനെ മായച്ചുകളഞ്ഞു. അത്രയും ക്രൂരത ചെയ്യാന്‍ ഇറാന് സൈന്യത്തിനും കഴിയാതായി. പക്ഷേ ഇപ്പോള്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍ വരുന്ന ആയത്തുള്ള അലി ഖാമനേയി അതും പുനസ്ഥാപിച്ചു. അങ്ങനെയാണ്, പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്വന്തം പൗരകളെ അടക്കം ആയിരക്കണക്കിനാളുകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടത്!
ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക് ഹീറോയാണെങ്കിലും, അമേരിക്കയും ഇസ്രയേലുമടക്കമുള്ളവരുടെ കാഴ്ചപ്പാടില്‍ അയാള്‍ ഒസാമ ബിന്ലാദനേക്കാളും, അബൂബക്കര്‍ അല്‍ ബാഗ്ദാദിയെക്കാളും വലിയ ഭീകരനാണ് ഈ 85 വയസുള്ള വയോധികന്. ഇറാന്റെ പരമോന്നത നേതാവ് കൂടിയായ ആയത്തുല്ല അലി ഖാംമനേയി എന്ന ഷിയാ പുരോഹിതനാണ്, ഇന്ന് ആഗോള തീവ്രവാദത്തിന് വെള്ളവും വളവും കൊടുക്കുന്നുവെന്ന് പാശ്ചാത്യശക്തികള്‍ ആരോപിക്കുന്നവരില്‍ പ്രമുഖന്. ഇപ്പോള്‍ അമേരിക്കന്‍- ഇസ്രയേല്‍ ആക്രമണത്തില്‍ ഇദ്ദേഹം കൊല്ലപ്പെടുമ്പോള്‍ വലിയ ആശ്വാസമാണ് ഇറാനില്നിന്നുവരെ ഉയരുന്നത്.

പത്താംക്ലാസും ഗുസ്തിയുമായി വന്ന് മതരാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിച്ച ആളല്ല, ഖാംമനോയി. അദ്ദേഹം, ബഹുഭാഷാ വിദഗ്ദ്ധനും ഗ്രന്ഥകാരനുമാണ്. പേര്‍ഷ്യന്‍, ഇംഗ്ലീഷ്, അറബിക്ക്, ടര്‍ക്കിഷ്, ആദരി തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. ഇന്ത്യന്‍ കവിയായ അല്ലാമാ ഇഖ്ബാലിനെക്കുറിച്ചുള്ള ‘ഇഖ്ബാല്‍: ഇസ്ലാമിക നവോത്ഥാനത്തിന്റെ കവിയും തത്ത്വചിന്തകനും’ അടക്കം ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കേരളത്തിലെ മതമൗലികവാദികള്‍ താലിബാനെ വിസ്മയം എന്ന് വിശേഷിപ്പിക്കുന്നത് കടമെടുക്കയാണെങ്കില്‍ ശരിക്കും വിസ്മയം തന്നെയാണ് ഖാമനേയിയുടെ ജീവിതവും.
ഖുമേനിയുടെ അരുമശിഷ്യന്
1939 ഏപ്രില്‍ 19 ന് ഇറാനിലെ മശ്ഹദ് പട്ടണത്തിലാണ് ഖാമനേയിയുടെ ജനനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുപ്രകരം അദ്ദേഹത്തിന് ഇപ്പോള്‍ 85 വയസ്സായി. ഒരു ശരാശരി ടോക്സിക്ക് സൈബര്‍ മല്ലുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കുഴിയിലേക്ക് കാലം നീട്ടിയിരിക്കുന്ന പ്രായത്തിലാണ്’ ഈ കിഴവന് ലോകത്തെ വിറപ്പിക്കുന്നത്. ആദരി വംശജനായ ഖാമനേയിയുടെ കുടുംബവേരുകള്‍ അസര്‍ബൈജാനിലേക്ക് നീളുന്നു. പിതാവ് അസര്‍ബൈജാനി വംശജനായിരുന്നു, അമ്മ പേര്‍ഷ്യനും. എട്ട് മക്കളില്‍ രണ്ടാമനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും പുരോഹിതന്മാരാണ്; അദ്ദേഹത്തിന്റെ ഇളയ സഹോദരന് ഹാദി ഖാംനയി ഒരു പത്രത്തിന്റെ എഡിറ്ററും പുരോഹിതനുമാണ്. അഫ്താസി സയ്യിദുകളുടെ പിന്‍ഗാമിയായ സയ്യിദ് ഹുസൈന് തഫ്രേഷിയായിരുന്നു പൂര്വ്വികന്. പ്രവാചക പരമ്പരയില്‍പെട്ട കുടുംബമാണ് ഇതെന്ന വിശ്വാസവും ഖാമനോയി കുടുംബത്തിന്റെ സ്വകാര്യത വര്‍ധിപ്പിച്ചു.
ഇറാനില്‍ മക്തബാ ഖാന എന്നറിയപ്പെടുന്ന മതപാഠശാലയില്‍ നിന്നാണ് ഖാമെനെയി ബാല്യകാല വിദ്യഭ്യാസം നേടിയത്. പിന്നീട് ദാറുത്തഅലീമെ ദിയാനത്തിയില്‍ പഠനം തുടര്‍ന്നു. അതോടൊപ്പം പിതാവറിയാതെ സ്റ്റേറ്റ് സ്കൂളിലെ ഈവനിംഗ് കോഴ്സിനു ചേര്‍ന്ന അദ്ദേഹം സെക്കണ്ടറി സ്കൂളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി. 1957-ല്‍ അദ്ദേഹം ഇറാഖിലെ നജാഫിലേക്ക് പോയി. നജഫിലേയും ഖുമ്മിലേയും ഷിയാ സെമിനാരികളില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ബിരുദം നേടി.
ഇറാന് വിപ്ലവത്തിന്റെ ആചാര്യനും ഗുരുനാഥനുമായിരുന്ന ആയത്തുല്ല ഖുമൈനിയും, ആയത്തുല്ലാ ബുറൂജിര്‍ദിയും ഖുമ്മില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു. ഖുമേനിയുമായി അന്ന് തുടങ്ങിയ ആ ആത്മബന്ധം മരണംവരെ നീണ്ടു. ഖുമൈനിയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. അക്കാലത്ത് രാഷ്ട്രീയമായി സജീവമായ മറ്റ് പല പുരോഹിതന്മാരെയും പോലെ, ഖമേനിയും മതപരമായകാര്യങ്ങളേക്കാള് രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് ജീവിത്തിന്റെ ഒരോഘട്ടത്തിലും ഖുമേനിയായിരുന്നു, ഖാമനേയിക്ക് താങ്ങും തണലുമായിരുന്നത്. ഇറാനെ ലോക മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ എത്തിക്കുക എന്നാതയിരുന്നു ഖുമേനി കണ്ട സ്വപ്നം. ശിഷ്യന് ഖാമനോയി അത് സാധിച്ചു. ഖുമൈനി വിഭാവനം ചെയ്തതില്‍ അപ്പുറത്ത് ഇറാനെ അദ്ദേഹം എത്തിച്ചു. ഇന്ന് സുന്നി രാഷ്ട്രങ്ങളില്‍ ഖത്തര്‍ ഒഴികെയുള്ളവ ആരും ഇസ്ലാമിക തീവ്രാവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഖാമനേയി ഉറച്ച പിന്തുണയോടെ ലബനനിലെ ഹിസ്ബുള്ളയും, യമനിലെ ഹൂതികളും, ഗസ്സയിലെ ഹമാസുമൊക്കെ വളര്‍ന്നു. പലപ്പോഴും ഇറാനിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാര്‍ക്ക് ആ രാജ്യത്തെ വികസനത്തില്‍ ഒന്നാമത് എത്തിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റ്, പരമോന്നത നേതാവിന്റ ശിപായി മാത്രമായ ഒരു രാജ്യത്ത് അവര്‍ എന്തുചെയ്യാന്‍.
തോക്കെടുത്ത മൗലവി
ഖുര്‍ആന്‍ ഓതിയും തഫസീറുകള്‍ വ്യഖാനിച്ചും ജീവിതം ചെലവിടുന്ന ഒരു സാധാരണ മൗലവിയായി ഒതുങ്ങാന്‍ ഖാമനേയി തയ്യാറായിരുന്നില്ല. അയാള്‍ ഇംഗ്ലീഷും, പേര്‍ഷ്യനും, അറബിയുമെല്ലാം പഠിച്ചതുപോലെ യുദ്ധതന്ത്രങ്ങളും, സൈനിക രീതികളും പഠിച്ചു. തോക്കെടുത്ത പുരോഹിതന് എന്നാണ് അയാള്‍ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്.
സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടായിരുന്ന നാടായിരുന്നു ഇറാന്.18,000 വര്‍ഷം മുമ്പേ തന്നെയുള്ള ലോകത്തിലെ ഏറ്റവും പുരാതമായ സംസ്ക്കാരങ്ങളുടെ നാടയി ഇത് അറിയപ്പെട്ടു. പേര്‍ഷന്‍-ബാബിലോണിയന്‍ സംസ്ക്കാരങ്ങളുടെ കേദരാമയ ഈ നാട് ഒരുകാലത്ത് സമ്പല്‍ സമൃദ്ധമായിരുന്നു. ജൂതര്‍ക്കും, സൗരാഷ്ട്രയന്‍സിനും, ക്രിസ്ത്യാനികള്‍ക്കുമൊക്കെ ഇവിടെ സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞു. പക്ഷേ ഇസ്ലാമിക ഭരണം വന്നതോടെ കാര്യങ്ങള്‍ മാറി.
1977-ല്‍ ആയത്തുള്ള ഖുമേനി ഉലമാ മുജാഹിദീന്‍ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയതോടെയാണ്, ഇറാന്റെ ഇസ്ലാമികവത്ക്കരണത്തിന്റെ തുടക്കം. പിന്നീട് ഖുമൈനിയുടെ വിപ്ലവ പ്രസ്ഥാനമായ ഇസ്ലാമിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായും രൂപാന്തരം പ്രാപിച്ചത് ഇതേ ഉലമാ മുജാഹിദീന്‍ ആണ്. അതില്‍ സജീവമായിരുന്നു അലി ഖാമനേയി. ഷാ മുഹമ്മദ് റെസ പഹ്ലവിയുടെ ഭരണത്തിനെതിരായ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ഇതോടെ നിരവധി അറസ്റ്റുകള്‍, പീഡനങ്ങള്‍, പ്രവാസം എന്നിവയൊക്കെ അനുഭവിക്കേണ്ടിവന്നു. ആയത്തുല്ല ബുറൂജുര്‍ദിയുടെ മരണശേഷം ഇറാനിലെ ആധികാരിക മതനേതൃത്വമായി ഖുമൈനിയെ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍, അന്നത്തെ യുവതുര്‍ക്കിയായ ഖാമനേയിയും, മുഖ്യപങ്കു വഹിച്ചു. വിപ്ലവം മൂര്‍ധന്യത്തിലെത്തി നില്ക്കുന്ന ഘട്ടത്തില്‍ അദ്ദേഹം റെവല്യൂഷണറി കമാന്‍ഡ് കൗണ്‍സിലില്‍ അംഗമായിരുന്നു. 1979 ഫെബ്രുവരി 1ന് വിപ്ലവസേനയുടെ കമാണ്ടര്‍ ആയി ചുമതലയേറ്റു. തോക്ക് വെറുതെ ഒരു അലങ്കാരത്തിന് പിടിച്ചതല്ല അദ്ദേഹം. ശരിക്കും തോക്കെടുത്ത് പേരാടിയ മനുഷ്യനാണ്. പിന്നീട് പ്രതിരോധ കൗണ്‍സിലില്‍ വിപ്ലവ കൗണ്‍സിലിന്റെ പ്രതിനിധിയായും പ്രതിരോധ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചു.
ഇറാന്-ഇറാഖ് യുദ്ധസമയത്ത് (1980-1988) ഖാമനേയിയുടെ സ്വാധീനം കൂടുതല്‍ ശക്തമായി. വിപ്ലവ ഗാര്‍ഡുകളുമായി ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. വളര്‍ച്ചയില്‍ പാളയത്തില്‍ പടയുമുണ്ടായിരുന്നു. 1981 ജൂണില്‍ ടെഹ്റാന് പള്ളിയില്‍ നടത്തിയ പ്രസംഗത്തിനിടെ നടന്ന വധശ്രമത്തില്‍ നിന്ന് ഖാമനേയി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വൈദിക വിരുദ്ധരായ ഫോര്‍ഖാന്‍ ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വലതു കൈ തളര്‍ന്നു. പിന്നീട് വിദഗ്ധ ചികിത്സയുടെ അടിസ്ഥാനത്തില്‍ ഒരു പരിധിവരെ കൈയുടെ സ്വാധീനം വീണ്ടെുടുത്തു.
അത് ഇന്നും പൂര്‍ണ്ണമായും ശരിയായിട്ടില്ല. സ്വാധീനമില്ലാത്ത ഒറ്റക്കൈയും വെച്ചാണ്് ഈ കിഴവന് ലോകത്തെ വിറപ്പിക്കുന്നത് എന്നോര്‍ക്കണം!

വിപ്ലവാനന്തരമുള്ള സര്‍ക്കാരുകളെ ആര് നയിക്കണം എന്ന ചോദ്യത്തിനും ആയത്തുള്ള ഖുമേനിക്ക് രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. 1981-ലേയും 1986-ലേയും പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പുകളില്‍ യഥാക്രമം 95%, 86% എന്നിങ്ങനെ വോട്ടുകള്‍ നേടി അദ്ദേഹം ഇറാന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.1989 ജൂണ്‍ 3-ന് ആയത്തുല്ല ഖുമൈനി മരണപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവായി തെരെഞ്ഞടുക്കപ്പെട്ടു. പരമോന്നത നേതാവ് എന്ന നിലയില്‍, റവല്യൂഷണറി ഗാര്ഡുകളിലുള്ളവര് ഉള്‍പ്പെടെയുള്ള പ്രധാന സൈനിക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനത്തിനും നീക്കം ചെയ്യലിനും മേല്‍നോട്ടം വഹിക്കുന്ന ഖാമനേയിക്ക് വിപുലമായ അധികാരമുണ്ട്.
ഇന്ത്യാവിരുദ്ധന് കൂടിയാണ് ഖാമനേയി. ഇന്ത്യയില്‍, മുസ്ലിംകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു.പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മവാര്ഷിക വേളയില്‍, ഖാമനോയി, ഇന്ത്യന്‍ മുസ്ലിംകളെ ഗസ്സ, മ്യാന്മര്, തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുമായി കൂട്ടിക്കലര്‍ത്തി എക്സില്‍ ഒരു പോസ്റ്റിടുകയും, അവരുടെ ‘ദുരിതങ്ങള്‍’ പരാമര്‍ശിക്കുകയും മുസ്ലിംകളുടെ അടിച്ചമര്‍ത്തലിനെതിരെ ഒന്നിക്കാന്‍ ഇസ്ലാമിക ലോകത്തോട് ആഹ്വാനം ചെയ്യുകയും ചെത്യു. ഈ അഭിപ്രായങ്ങളെ ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
‘നിങ്ങള്‍ നിങ്ങളുടെ സ്വന്തം ജനതയുടെ കൊലയാളിയും അടിച്ചമര്ത്തലുകാരനുമാണ്. ഇസ്രായേലിലെയും ഇന്ത്യയിലെയും എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും മുസ്ലിംകളും ഇറാനില്‍ നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്നു. ഇറാനിലെ ജനങ്ങള്‍ ഉടന്‍ സ്വതന്ത്രരാകുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഇസ്ലാമിക ഉമ്മത്ത് എന്ന നിലയിലുള്ള ഐഡന്റിറ്റി ഉയര്‍ത്തിക്കാട്ടി, ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് ഇറാന ചെയ്യുന്നത്”- അസര്‍ ചൂണ്ടിക്കാട്ടി.
സ്വന്തം ജനതയെ കൊന്നുതള്ളി
ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ അതിക്രൂരമായാണ് ഖാമനേയി അടിച്ചമര്‍ത്തിയത്. ഒന്നരമാസത്തിനുള്ളില്‍ അരലക്ഷത്തോളം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്്. ശവങ്ങള് കൂന കൂട്ടി സംസ്ക്കരിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പല സംഘടനകളും പറയുന്നത്, 90,000 ത്തോളം പേര് ഒരു മാസത്തിനുള്ളില്‍ അവിടെ മരിച്ചുവീണുവെന്നാണ്. ഖാമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച സ്ത്രീകളെല്ലാം കൊല്ലപ്പെട്ടു കഴിഞ്ഞുവെന്നോ, തടവിലാക്കി വിരലുകള്‍ വെട്ടിയെന്നോ എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്.

പരമോന്നത നേതാവ് അലി ഖാമനേയിയുടെ നിര്‍ദ്ദേശപ്രകാരം അതിശക്തമായ രീതികളാണ് പ്രതിഷേധക്കാരെ നേരിടാന്‍ ഉപയോഗിക്കുന്നത്. നേരിട്ട് വെടിവെച്ച് കൊല്ലുകയാണ്. കണ്ണീര്‍വാതകത്തിന് പുറമെ മാരകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.പ്രക്ഷോഭകാരികള്‍ തമ്മിലുള്ള ആശയവിനിമയം തടയാനും വിവരങ്ങള്‍ പുറംലോകം അറിയാതിരിക്കാനും രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലപ്പോഴും റദ്ദാക്കുന്നു. ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് വധശിക്ഷ നല്‍കുകയും ചെയ്യുന്നു.
കഴിഞ്ഞമാസം മുതലാണ്, അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്നിവമൂലം ഇറാനിലെ ജനങ്ങള്‍ തെരുവിലറങ്ങിയത്. ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇറാനിലെ വനിതകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. പക്ഷേ അവര്‍ എല്ലാം കൊല്ലപ്പെടുകയോ, തടവിലാക്കുകയോ ചെയ്യപ്പെട്ടിരിക്കയാണ്. എന്നിട്ടും ഇടപെടാതെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തങ്ങളെ വഞ്ചിച്ചുവെന്നാണ് ഇറാന് പ്രക്ഷോഭകാരികള്‍ കരുതുന്നത്. ഷിയാഭൂരിപക്ഷ രാഷ്ട്രമായ ഇറാന് സുന്നികള്‍ക്ക് എതിരെയും കുടത്ത ആക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. കാലാകാരന്മ്മാരും ഇവിടെ വേട്ടയാടപ്പെടുകയാണ്. ഇതിനെല്ലാം നേതൃത്വം കൊടുത്ത ഖാമനേയിയാണ് ഇപ്പോള്‍ ഓര്‍മ്മയായിരിക്കുന്നത്.

