ടെഹ്റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയും പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ ഭരണകർത്താക്കളെ നിശ്ചയിച്ച് ഇറാൻ. രാജ്യത്തിൻ്റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തിരഞ്ഞെടുത്തു.
ഖമനേയിയോട് അടുത്ത ബന്ധമുണ്ടായിരുന്ന ആത്മീയ നേതാവാണ് അയത്തൊള്ള അറാഫി. പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവിൽ പരമോന്നത നേതാവിൻ്റെ ചുമതല അറാഫി വഹിക്കുമെന്ന് ഇറാൻ അറിയിച്ചു.
അറാഫിക്കൊപ്പം പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സെനി എജെയി എന്നിവരും ഉൾപ്പെടുന്ന ഇടക്കാല കൗൺസിലായിരിക്കും പുതിയൊരു പിൻഗാമിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് വരെ പരമോന്നത നേതാവിൻ്റെ ചുമതലകൾ വഹിക്കുക.
അമേരിക്കൻ താവളങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചതിന് പിന്നാലെ, ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന് (IRGC) പുതിയ തലവനെയും ഇറാൻ നിയമിച്ചു. മുൻ ഇറാൻ ആഭ്യന്തര മന്ത്രിയായിരുന്ന അഹ്മദ് വാഹിദിയാണ് പുതിയ ഐആർജിസി തലവനായി ചുമതലയേൽക്കുന്നത്. മേഖലയിലെ സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിർണായക മാറ്റം.

