സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അശോക് നഗർ പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്തി. ആത്മഹത്യയ്ക്ക് ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴിയെടുക്കും. ഓഫീസിനുള്ളിൽ വെടിയൊച്ച കേട്ട ഉടൻ ജീവനക്കാരാണ് വിവരം ഐടി ഉദ്യോഗസ്ഥരെ അറിയിച്ചത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്കുകളും പരിശോധനയ്ക്കായി കൈമാറാൻ പോലീസ് നിർദ്ദേശം നൽകി.
അതേസമയം, ഓഫീസിൽ നടന്നത് റെയ്ഡ് ആണെന്ന വാർത്തകൾ ആദായനികുതി വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റോയിയുടെ മൃതദേഹം ഇപ്പോൾ ബെംഗളൂരുവിലെ നാരായണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിൽ പരിശോധനകൾ നടന്നിരുന്നതായാണ് വിവരം.

