മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക കാർ വിവാദമായതോടെ കാർ തിരികെ ഏൽപ്പിച്ചു. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബ് എന്ന വിദേശ വ്യവസായിയുടെതാണ് ഈ കാർ . തില്ലങ്കരിയിലെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് കാർ തിരികെ ഏൽപ്പിച്ചത്
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്നോവ ക്രിസ്റ്റ ഉപയോഗിക്കാതെ, പകരം സ്വകാര്യ വ്യക്തിയുടെ റെയ്ഞ്ച് ഓവർ കാറാണ് അദ്ദേഹം ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്നത്. കോടികൾ വിലയുള്ള ആഡംബര വാഹനമാണ് ഷാജി ഉപയോഗിക്കുന്നത് എന്ന വിമർശനം ഉയർന്നതിന് പിന്നാലെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
തനിക്ക് ലഭിച്ച ഇന്നോവ ക്രിസ്റ്റ നാല് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര സഞ്ചാരത്തിന് അത് യോഗ്യമല്ലെന്നുമാണ് ഷാജി പറഞ്ഞിരുന്നത്. താൻ ഉപയോഗിക്കുന്നത് സുഹൃത്തിന്റെ കാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ വിവാദം രൂക്ഷമായി. സുഹൃത്തിന് വഴിവിട്ട കാര്യങ്ങൾ ചെയ്തുകൊടുക്കാനാണോ കാർ തന്നത് എന്ന് പലരും സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെ ചോദിച്ചിരുന്നു.
മന്ത്രിക്കെതിരെ സത്യപ്രതിജ്ഞാലംഘനം ഉൾപ്പെടെ ആരോപണവും വിമർശനവും ഉയർന്നിരുന്നു.

