അനധികൃത മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ
ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോയെ റിമാന്‍ഡ് ചെയ്തിരുന്നത്. നിയമപരമായ പരിധിയിൽ കൂടുതൽ മദ്യം കൈവശം വെച്ചുവെന്ന കേസിലാണ് കേരള എക്സൈസ് വകുപ്പിൻ്റെ നടപടി.
കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് പരിസരത്തുനിന്ന് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹത്തെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കേരള അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽനിന്ന് 63 ലിറ്റർ വിദേശമദ്യമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എസ്.ഐ.ടി വിവരമറിയിച്ചതിനെത്തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി മദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

