ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അടിമാലി ഒഴുവത്തടത്തെ ഒരു വയസ്സുകാരായ ഇഹാൻ്റെയും, റിഹാൻ്റെയും മരണം ചിതലിനടിക്കുന്ന കീടനാശിനി ഉള്ളിൽ ചെന്നെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിൽ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ അവശേഷിക്കുന്ന കീടനാശിനിയുടെ കുപ്പി കണ്ടെത്തി. ഒരു കുട്ടിയുടെ കൈത്തണ്ടയിൽ രാസപദാർത്ഥത്തിന്റെ അംശം ഉണ്ടായിരുന്നു. പവർ കട്ടിന്റെ സമയത്ത് താഴെ വീണ കീടനാശിനി അബദ്ധവശാൽ കുട്ടികളുടെ അകത്തു ചെന്നിരിക്കാം എന്നാണ് മാതാപിതാക്കളുടെ മൊഴി. പോസ്റ്റ്മോർട്ടം പരിശോധന ഫലവും ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ടും വരുന്നതുവരെ ഈ മൊഴി വിശ്വാസത്തിൽ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അടിമാലി സ്വദേശിയായ അഫ്സലും ഭാര്യ സാന്ദ്രയും രണ്ടുമാസം മുമ്പാണ് ഒഴുവത്തടത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്.
അഫ്സലിന്റെയും സാന്ദ്രയുടെയും വിശദമായി മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിൻറെ വിലയിരുത്തൽ.

