കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെടി ജലീൽ. കാന്തപുരം സംസാരിച്ചത് മതശാസന കാര്യങ്ങൾ ആണെന്നാണ് കെ ടി ജലീൽ പ്രതികരിച്ചത്. കാന്തപുരം പറഞ്ഞതിൽ പൊതുസമൂഹത്തിന് സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാവില്ല. പുരോഗമനവാദികൾ അതിനെ എതിർക്കുന്നത് അവരുടെയും അവകാശമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തിൽ ഉണ്ടാക്കാൻ ശ്രമിക്കരുത്. ലീഗിന്റെയും ഹരിതയുടെയും നിലപാട് ഇസ്ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് കാന്തപുരം മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ പ്രസ്താവന ഇറക്കിയതെന്നും കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു.
നബിദിന റാലി ഇവിടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. പൊതുസമൂഹത്തിൽ വലിയ വിവാദമായി സർക്കുലർ മാറിയെങ്കിലും മുഖ്യധാര രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിച്ചു നിൽക്കുകയായിരുന്നു.
