ദില്ലി : ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ ലോക്സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരീക്ഷ ഭേദഗതി ബില്ലിന് മേലുള്ള ചര്‍ച്ചയിൽ പ്രതിപക്ഷം സഹകരിക്കും. നാളെയാണ് ലോക്സഭയിൽ ചർച്ച. പ്രതിപക്ഷവുമായി സ്പീക്കർ ഇന്ന് നടത്തിയ ചർച്ചയിൽ ധാരണയായി. നാളെ ബില്ല് പാസാക്കാനാണ് സർക്കാറിന്റെ നീക്കം. പ്രതിപക്ഷം സഹകരിക്കാമെന്ന് ഉറപ്പുനൽകി.
ഇന്ന് ബില്ല് പാർലമെൻറ് കൊണ്ടുവന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസപ്പെട്ടു. മന്ത്രി ജിതേന്ദ്രസിംഗ് ബില്ലവതരിപ്പിച്ചെങ്കിലും പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പാര്‍ലമെന്റ് കവാടത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന് ഭരണപക്ഷം സ്വീകരണം നല്കിയപ്പോള് പ്രതിപക്ഷം എതിര്‍ത്ത് മുദ്രാവാക്യം വിളിച്ചു. പന്ത്രണ്ട് മണിയോടെയാണ് ലോക് സഭയില്‍ പൊതുപരീക്ഷ ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. പരീക്ഷ ക്രമക്കേടില്‍ പരമാവധി പത്ത് വര്‍ഷം വരെയ തടവും, പത്ത് കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ മന്ത്രി ജിതേന്ദ്രസിംഗ് അവതരിപ്പിച്ചു. ബഹളം ശക്തമായി. പ്രതിപക്ഷ പ്രതിഷേധം നടുത്തളം വരെയെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് നായാട്ടില്‍ അമിത് ഷാ മറുപടി പറയണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ശക്തമാക്കി. ബഹളത്തില്‍ സഭ മുങ്ങിയതോടെ ചര്‍ച്ചയും പാളി. പത്ത് മണിക്കൂര്‍ ചര്‍ച്ച നടത്തി ബില്ല് പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യം യോഗം അമിത് ഷാ മറുപടി നല്കിയ ശേഷം ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
