കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഡോ റാം പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സുപ്രീംകോടതി റാമിന്റെ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ അന്വേഷണസംഘം കർണാടകയിലും ആന്ധ്രയിലും എത്തിയിരുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് ഒടുവിൽ താമസിച്ചിരുന്നത് എന്നാണ് വിവരം ലഭിച്ചിരുന്നത്. ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിൽ എത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് റാം ബംഗളൂരുവിൽ ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്നു എന്ന വിവരവും ലഭിച്ചു. റാമിൻ്റെ ചില ബന്ധുക്കൾ താമസിക്കുന്ന ബംഗളൂരുവിലെ ഫ്ലാറ്റിൽ ഉണ്ട് എന്ന വിവരത്തെത്തുടർന്ന് അന്വേഷണസംഘം അവിടെയും എത്തിയിരുന്നു. പക്ഷേ കണ്ടെത്താനായില്ല. തുടർന്നാണ് കർണാടകയിലെ കുടകിൽ ഒളിവിൽ താമസിക്കുകയായിരുന്ന റാമിനെ പിടികൂടിയത്.
ഇന്നലെ രാത്രിയോട് കൂടിയാണ് കുടകിൽ നിന്ന് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. മൂന്നുമാസത്തോളം നീണ്ട ഒളിവ് ജീവിതത്തിന് ഒടുവിലാണ് റാം പോലീസിന്റെ വലയിൽ വീഴുന്നത്. കണ്ണൂരിൽ എത്തിച്ചു ഇയാളെ ചോദ്യം ചെയ്യുന്നു.
