കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി.
ഗൂഢാലോചന തെളിയിക്കാനായില്ലെന്നാണ് പൾസർ സുനിയുടെ വാദം. ജസ്റ്റിസ് രാജ വിജയരാഘവൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. എന്നാൽ നടന്നത് ഹീനമായ കുറ്റകൃത്യമെന്ന് നടി ഹൈക്കോടതിയിൽ പറഞ്ഞു. കേസിൽ 20 വർഷം കഠിനതടവാണ് പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീം കോടതി ജാമ്യം നൽകി ഇറങ്ങി ഒരുമാസമാകും മുൻപ് പ്രതി വീണ്ടും മറ്റൊരു കേസിൽ പ്രതിയായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും നടി വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട ശേഷമാണ് കോടതി പ്രതിയുടെ ഹർജി തള്ളിയത്.

